ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ മൃതദേഹം കണ്ടെത്തി

ലുധിയാന: ലുധിയാനയിലെ ഷേർപൂർ പ്രദേശത്ത് നിന്ന് ആളൊഴിഞ്ഞ പറമ്പിൽ കണ്ടെത്തിയ ഡ്രമ്മിനുള്ളിൽ യുവാവിന്റെ മൃതദേഹം കണ്ടെത്തി. നാൽപത് വയസോളം പ്രായമുള്ള പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. രാവിലെ പഴകിയ വസ്തുക്കൾ ശേഖരിക്കുകയായിരുന്ന ആക്രി കച്ചവടക്കാരാണ് ഡ്രമ്മിനുള്ളിൽ നിന്ന് ദുർഗന്ധം വമിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് പൊലീസിനെ വിവരം അറിയിച്ചത്.
പൊലീസ് പരിശോധന നടത്തി. നാൽപത് വയസോളം പ്രായം വരുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ബെഡ് ഷീറ്റ് കൊണ്ട് പൊതിഞ്ഞ് പ്ലാസ്റ്റിക് ചാക്കുകൾ കൊണ്ട് മൂടിയ നിലയിലാണ് ഇത്. കഴുത്തും കാലുകളും ചേർത്ത് കയർ ഉപയോഗിച്ച് ബലമായി കെട്ടിയിട്ടുണ്ട്. മൃതദേഹത്തിന് രണ്ട് ദിവസത്തിലേറെ പഴക്കുമുണ്ടായിരുന്നുവെന്നും ജീർണിച്ച് തുടങ്ങിയിരുന്നുവെന്നും പൊലീസ് പറയുന്നു. രണ്ട് ദിവസം മുമ്പ് നടന്ന കൊലപാതകമാവാം എന്നാണ് അനുമാനം.
ഇതര സംസ്ഥാന സ്വദേശിയാണ് മരിച്ചതെന്നാണ് പൊലീസിന്റെ അനുമാനം. ഇയാളെക്കുറിച്ചുള്ള വിവരങ്ങളൊന്നും കിട്ടിയിട്ടില്ല. മൃതദേഹം ജീർണിച്ചതിനാൽ തന്നെ പരിക്കുകളോ മറ്റ് അടയാളങ്ങളോ ശരീരത്തിലുണ്ടോ എന്ന് പരിശോധിക്കാനും കഴിഞ്ഞില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ മരണകാരണം ഉൾപ്പെടെ വ്യക്തമാവുമെന്നാണ് പ്രതീക്ഷ. നഗരത്തിൽ ഇത്തരലുള്ള ഡ്രം ഉണ്ടാക്കുന്ന 42 സ്ഥാപനങ്ങളുടെ വിവരങ്ങൾ അധികൃതർ ശേഖരിച്ചു.