ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയ യുവാവ് മരിച്ച സംഭവം: റിപ്പോർട്ട് നൽകാൻ കലക്ടറുടെ നിർദേശം

0

തൃശൂർ: ചാലക്കുടി താലൂക്ക് ആശുപത്രിയിൽ ഹെർണിയ ശസ്ത്രക്രിയക്കായി അനസ്തേഷ്യ നൽകിയതിനെ തുടർന്ന് യുവാവ് മരിച്ച സംഭവത്തിൽ  പ്രതിഷേധം ശക്തമാകുന്നു. കുറ്റിച്ചിറ വയലാത്ര വാവൽത്താൻ വീട്ടിൽ സിദ്ധാർത്ഥൻ്റെ മകൻ സിനീഷ് (34) ആണ് മരിച്ചത്. ആശുപത്രിയുടെ പിഴവാണ് മരണകാരണമെന്നും നീതി ലഭിക്കും വരെ മൃതദേഹം ഏറ്റെടുക്കില്ലെന്നും പ്രഖ്യാപിച്ചാണ് ബന്ധുക്കൾ പ്രതിഷേധം കടുപ്പിച്ചത്.

 

 

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സിനീഷിന് ശാസ്ത്രക്രിയയ്ക്കായി അനസ്തേഷ്യ നൽകിയത്. തുടർന്ന് ഓപ്പറേഷൻ തിയേറ്ററിലേക്ക് മാറ്റിയതിന് പിന്നാലെ ഹൃദയാഘാതം ഉണ്ടായതായി ആശുപത്രി അധികൃതർ പറയുന്നു. ഗുരുതരാവസ്ഥയിലായ സിനീഷിനെ രാവിലെ 10 മണിയോടെ ചാലക്കുടി സെൻ്റ് ജെയിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചപ്പോൾ മുതൽ സിനീഷിന്റെ ബന്ധുക്കളും സുഹൃത്തുക്കളും പ്രതിഷേധം ആരംഭിച്ചു. കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിൽ വീട്ടുകാർ ഉറച്ചുനിന്നതോടെ കാര്യങ്ങൾ വഷളാവുകയായിരുന്നു.

 

ഇതോടെ സംഭവത്തെക്കുറിച്ച് തൃശൂർ ഡിഎംഒയോട് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. വൈകീട്ട് നാല് മണിവരെ  മോർച്ചറിക്ക് മുന്നിൽ പ്രതിഷേധം തുടർന്നു. പിന്നീട് സബ് കലക്ടറുടെ നേതൃത്വത്തിൽ നടത്തിയ ചർച്ചക്കൊടുവിൽ പ്രതിഷേധം അവസാനിപ്പിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *