മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കേന്ദ്ര റെയിൽവെ മന്ത്രിയെ കാണും

ദില്ലി: കേന്ദ്രമന്ത്രിമാരുമായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ കൂടിക്കാഴ്ചകൾ അടുത്ത രണ്ട് ദിവസങ്ങളിലായി നടക്കും. സംസ്ഥാനത്തെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട് ചർച്ചകളാണ് നടത്തുന്നത്. നാളെ കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവുമായി കൂടിക്കാഴ്ച നടത്തുന്ന മുഖ്യമന്ത്രി, മറ്റന്നാൾ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ്മന്ത്രി നിതിൻ ഗഡ‍്‌കരിയെയും കാണും.
കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്‌ണവിൻ്റെ ഓഫീസിൽ നാളെ ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് ആദ്യത്തെ കൂടിക്കാഴ്‌ച മുഖ്യമന്ത്രി നിശ്ചയിച്ചിരിക്കുന്നത്.
വയനാട് തുരങ്കപാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിൻ്റെ അനുമതി ലഭിച്ച സാഹചര്യത്തിൽ സിൽവർ ലൈൻ സംബന്ധിച്ച അനുമതിക്കായാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ ശ്രമം. അതിനായുള്ള ചർച്ചകളാണ് നാളെ റെയിൽവെ മന്ത്രിയുമായി നടത്തുകയെന്നാണ് ലഭിക്കുന്ന വിവരം. പദ്ധതിക്ക് കേന്ദ്ര റെയിൽ മന്ത്രാലയത്തിൻ്റെ അനുമതി മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും തേടും. സിൽവർ ലൈനിന് ബദലായി ഇ ശ്രീധരൻ മുന്നോട്ടുവച്ച പദ്ധതിക്കാണ് ഇപ്പോൾ മുഖ്യമന്ത്രി അനുമതി തേടാൻ ശ്രമിക്കുന്നത്. സിൽവർ ലൈനുമായി ബന്ധപ്പെട്ട് കെ റെയിലും റെയിൽവെ മന്ത്രാലയവും തമ്മിൽ നടന്ന ചർച്ചകൾ നേരത്തെ ഉടക്കിപ്പിരിഞ്ഞ പശ്ചാത്തലത്തിൽ കൂടിയാണ് മുഖ്യമന്ത്രിയുടെ പുതിയ നീക്കം.
ഭൂമി ഏറ്റെടുക്കൽ കുറച്ച് ആകാശപാതക്കും ടണലിലൂടെയുള്ള ട്രാക്കിനും മുൻഗണന നൽകിക്കൊണ്ടാണ് ശ്രീധരൻ ബദൽ നിർദ്ദേശം കൊണ്ട് വന്നത്. അത് സംസ്ഥാനം ഔദ്യോഗിക നിർദ്ദേശമായി കേന്ദ്രത്തിനും റെയിൽവെ ബോർഡിനും സമർപ്പിച്ചിരുന്നു. കേന്ദ്രം അനുമതി നൽകിയാൽ ശ്രീധരനും ഡിഎംആർസിയുമായി ചേർന്ന് ഡിപിആറിൽ അടക്കം മാറ്റം വരുത്താനാണ് കേരളത്തിൻറെ നീക്കം. ഭൂമി ഏറ്റെടുക്കലിൻറെ തോത് കുറയുമ്പോൾ പദ്ധതിയോടുള്ള എതിർപ്പും കുറയുമെന്നാണ് സംസ്ഥാനത്തിൻറെ കണക്ക് കൂട്ടൽ.