നിലമ്പൂർ ഉപതെരഞ്ഞെടുപ്പിനിടെ സർക്കാരിനെതിരെ തുറന്നടിച്ച് ഓർത്തഡോക്സ് സഭ

സുൽത്താൻ ബത്തേരി: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി ഓര്‍ത്തഡോക്സ് സഭ ബത്തേരി ഭദ്രാസനം രംഗത്ത്. വന്യജീവി ആക്രമണം തുടരുന്നതിലാണ് ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനം കേരള സര്‍ക്കാരിനെതിരെ തുറന്നടിച്ചത്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിൽ വന്യജീവി പ്രശ്നം ചര്‍ച്ചയാകുന്നതിനിടെയാണ് ഓര്‍ത്തഡോക്സ് സഭയുടെ രൂക്ഷ വിമര്‍ശനം.
വന്യജീവി ആക്രമണം വയനാട്ടിലെ ജനജീവിതത്തെ കാര്യമായി ബാധിക്കുന്നുവെന്നത് ദുഃഖകരമാണെന്നും ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസനം മെത്രാപ്പോലീത്ത ഗീവര്‍ഗീസ് മാര്‍ ബര്‍ണബാസ് പ്രതികരിച്ചു. വന്യജീവി ആക്രമണങ്ങളിൽ വനം വകുപ്പിന്‍റെ നിരുത്തരവാദപരമായ പെരുമാറ്റം വിമർശനാത്മകമാണെന്നും കാട്ടുമൃഗങ്ങൾ നാട്ടിലേക്കിറങ്ങാതിരിക്കാനുള്ള നടപടികൾ വേഗം നടക്കുന്നില്ലെന്നത് സർക്കാരിന്‍റെ കഴിവുകേടാണെന്നും ആയിരുന്നു മെത്രപോലീത്തയുടെ വിമര്‍ശനം.
വിഷയത്തിൽ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും മെത്രാപ്പോലീത്ത പറഞ്ഞു. വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വയോധികന് ഗുരുതരമായി പരിക്കേറ്റ സംഭവത്തിലാണ് സഭയുടെ പ്രതികരണം.