മഴ വില്ലനായി, ഹിന്ദു, മുസ്ലീം വിവാഹങ്ങൾ ഒരു കുടക്കീഴിൽ

പുനെ: മത സൗഹാര്‍ദ്ദത്തിന്റെ സന്ദേശം പുറംലോകത്തെ അറിയിച്ച് ഒരു കുടക്കീഴില് രണ്ടുവിവാഹങ്ങള്‍. കനത്ത മഴ വിവാഹ ചടങ്ങുകള്‍ തടസ്സപ്പെടുത്തിയതിനെത്തുടര്‍ന്ന് പ്രതിസന്ധിയിലായ ഹിന്ദു കുടുംബത്തെ രക്ഷിക്കാന്‍ മുസ്ലീം കുടുംബം തയ്യാറായതാണ് മത സൗഹാര്‍ദ്ദ ചരിത്രത്തില്‍ പുതിയ ഏട് എഴുതിച്ചേര്‍ത്തത്. ചൊവ്വാഴ്ച വൈകീട്ട് പുനെയിലെ വാന്‍വോറി പ്രദേശത്തെ വിവാഹ ഹാളാണ് മത സൗഹാര്‍ദ്ദത്തിന് വേദിയായത്. ഹാളില്‍ മുസ്ലീം കുടുംബത്തിന്റെ വിവാഹ സല്‍ക്കാരം നടക്കുമ്പോള്‍ തൊട്ടടുത്തുള്ള മൈതാനത്ത് ഹിന്ദു വധുവരന്മാര് വിവാഹത്തിന് തയ്യാറെടുത്ത് നില്‍ക്കുകയായിരുന്നു. ഈസമയത്ത് മഴ പെയ്തത് ഹിന്ദു വധുവരന്മാരുടെ വിവാഹ ചടങ്ങുകള്‍ക്ക് ഭീഷണിയായി. വൈകുന്നേരം 6.56 ന് സന്‍സ്കൃതി കവാഡെ പാട്ടീലും നരേന്ദ്ര ഗാലണ്ടെ പാട്ടീലും വിവാഹിതരാകേണ്ടതായിരുന്നു.
പക്ഷേ പെട്ടെന്നാണ് മഴ പെയ്യാന്‍ തുടങ്ങിയത്. ഉടന്‍ തന്നെ ചടങ്ങുകള്‍ നടത്താന്‍ ഹിന്ദു കുടുംബം തൊട്ടടുത്തുള്ള ഹാളില്‍ വിവാഹസല്‍ക്കാരം നടത്തുന്ന മുസ്ലീം കുടുംബത്തിന്റെ സഹായം തേടുകയായിരുന്നു. കുറച്ച് സമയത്തേക്ക് ഹാള്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ഞങ്ങള്‍ കാസി കുടുംബത്തോട് അഭ്യര്‍ത്ഥിച്ചു. മുസ്ലീം കുടുംബം ഉടന്‍ സമ്മതിക്കുകയും വേദി ഒഴിഞ്ഞു തരുകയും ചെയ്തു. ഗാലണ്ടെ പാട്ടീല്‍ കുടുംബാംഗം പറഞ്ഞു. വേദിയില്‍ ഞങ്ങളുടെ ആചാരങ്ങള്‍ക്കുള്ള ക്രമീകരണങ്ങള്‍ ചെയ്യാന്‍ അവരുടെ അതിഥികള്‍ പോലും ഞങ്ങളെ സഹായിച്ചു. പരസ്പരം പാരമ്പര്യങ്ങളെ പൂര്‍ണ്ണമായി ബഹുമാനിച്ചുകൊണ്ടാണ് ചടങ്ങുകള്‍ നടത്തിയത്’- ഗാലണ്ടെ പാട്ടീല്‍ കുടുംബാംഗം കൂട്ടിച്ചേര്‍ത്തു.പിന്നീട്, ഇരു സമുദായങ്ങളിലെയും ആളുകള്‍ക്കായി സംഘടിപ്പിച്ച സംയുക്ത വിരുന്നും വേറിട്ട മാതൃകയായി. മുസ്ലീം നവദമ്പതികളായ മാഹീനും മൊഹ്സിന്‍ കാസിയും നരേന്ദ്രനും സന്‍സ്കൃതിക്കുമൊപ്പം നിന്ന് ഫോട്ടോയ്ക്ക് നിന്നുകൊടുത്തു.