നടി രഞ്ജന നാച്ചിയാർ ബിജെപി വിട്ടു; പൊതുപ്രവർത്തനം തുടരുമെന്നും നടി

ചെന്നൈ: നടിയും തമിഴ്നാട് കൾച്ചറൽ വിങ് സംസ്ഥാന സെക്രട്ടറിയുമായ രഞ്ജന നാച്ചിയാർ ബിജെപി വിട്ടു.ഹിന്ദി അടിച്ചേൽപ്പിക്കുന്നതിൽ അതൃപ്തി പ്രകടിപ്പിച്ച് ആണ് പാർട്ടി വിട്ടത്. ത്രിഭാഷാ നയം അടിച്ചേൽപ്പിക്കുന്നത് ശരിയല്ല. ബിജെപിക്ക് ദ്രാവിഡരോട് വെറുപ്പാണെന്നും തമിഴ്നാടിനെ സ്ഥിരമായി അവഗണിക്കുകയാണെന്നും ഒരു തമിഴ് വനിത എന്ന നിലയിൽ ബിജെപിക്കൊപ്പം നിൽക്കാൻ ആകില്ലെന്നും രഞ്ജന നാച്ചിയാർ വ്യക്തമാക്കി. ബിജെപി വിട്ടാലും തന്റെ പൊതുപ്രവർത്തനം തുടരുമെന്നും രഞ്ജന നാച്ചിയാർ കൂട്ടിച്ചേർത്തു.
ഭരണകക്ഷിയായ ഡി.എം.കെ. ഉൾപ്പെടെ ഒട്ടുമിക്ക രാഷ്ട്രീയ കക്ഷികളും ഹിന്ദി അടിച്ചേൽപ്പിക്കുകയാണെന്ന് ആരോപിച്ച് കേന്ദ്ര സർക്കാരിനെതിരേ വാളെടുത്തിരിക്കുകയാണ്. തെങ്കാശിയിലെ പാവൂർഛത്രം, തൂത്തുക്കുടിയിലെ ശരവണൻ കോവിൽ റെയിൽവേ സ്റ്റേഷനുകളിൽ ഹിന്ദിയിലെഴുതിയ ബോർഡ് ഡിഎംകെ പ്രവർത്തകർ മായ്ച്ചു. പിന്നാലെ ഗിണ്ടിയിലെ പോസ്റ്റ്ഓഫീസിലും ബിഎസ്എൻഎൽ ഓഫീസിലും സമാന പ്രതിഷേധമുണ്ടായി. കഴിഞ്ഞ ദിവസവും രണ്ട് റെയിൽവേസ്റ്റേഷനുകളിലെ ബോർഡുകളിലെ ഹിന്ദി മായ്ച്ചിരുന്നു. പ്രതിഷേധവുമായി ബന്ധപെട്ട് 5 പേരെ നിലവിൽ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഡിഎംകെ വിദ്യാർത്ഥി വിഭാഗവും പ്രതിഷേധം ആരംഭിച്ചിരുന്നു.