ഷെറിന് ജയിലിൽ പ്രത്യേക പരിഗണന ലഭിച്ചിരുന്നെന്ന് സഹതടവുകാരി

തിരുവനന്തപുരം : അട്ടകുളങ്ങര ജയിലിൽ ,കാരണവർ വധക്കേസ് പ്രതി ഷെറിന് പ്രത്യേക പരിഗണന ലഭിച്ചിരുന്നതായി സഹതടവുകാരി . മേക്കപ്പ് സാധനങ്ങൾ ഉപയോഗിക്കുന്നതിനും പുറത്തുനിന്നുള്ള ഭക്ഷണം വരുത്തിക്കഴിക്കുന്നതിനും പോലീസ് അധികാരികൾ അനുവദിച്ചിരുന്നതായി സഹതടവുകാരി സുനിത മാധ്യമങ്ങളോട് പറഞ്ഞു.അന്നത്തെ ഡിഐജി പ്രദീപ് ആണ് സൗകര്യങ്ങൾ ഒരുക്കിയിരുന്നതെന്നും സുനിത പറഞ്ഞു. ഷെറിനെ കാണാൻ പ്രദീപ് ആഴ്‌ചയിൽ ഒരിക്കൽ എത്തും. ലോക്കപ്പ് പൂട്ടിയ ശേഷവും പുറത്തിറങ്ങാറുള്ള ഷെറിൻ ആ ദിവസം രണ്ട് മണിക്കൂറിന് ശേഷമാണ് തിരികെ എത്തുകയെന്നും സുനിത ആരോപിച്ചു.മന്ത്രി ഗണേശ് കുമാറുമായി അടുത്ത ബന്ധമുണ്ടെന്ന് ഷെറിൻ പറഞ്ഞിരുന്നുവെന്നും സുനിത പ്രതികരിച്ചു.
19 വർഷമായി ജയിലിൽ കിടക്കുന്ന കാഴ്ചശക്തിനഷ്ട്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു സ്ത്രീ തടവിൽ തന്നോടോപ്പമുണ്ടായിരുന്നു എന്നും ഇവർക്കൊന്നും ലഭിക്കാത്ത ഇളവ് ഷെറിന്എങ്ങിനെ ലഭിച്ചു എന്നും സുനിത ചോദിക്കുന്നു.
ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട ഷെറിന് ശിക്ഷായിളവ് നൽകാൻ മന്ത്രിസഭ തീരുമാനിച്ചിരിക്കയാണ് . 14 വർഷം ശിക്ഷ പൂർത്തിയാക്കിയ സാഹചര്യത്തിലാണ് മോചനം. 2009 നവംബർ 7നാണ് ഷെറിന്റെ ഭർതൃപിതാവ് കൂടിയായ കാരണവർ വില്ലയിൽ ഭാസ്കര കാരണവർ കൊല്ലപ്പെട്ടത്. മരുമകൾ ഷെറിൻ ഒന്നാം പ്രതിയും ഷെറിന്റെ കാമുകൻമാരും കൊലപാതകത്തിൽ പ്രതികളായിരുന്നു. വലിയ രീതിയിൽ ചർച്ച ചെയ്യപ്പെട്ട കേസായിരുന്നു ഇത്.