രജിസ്റ്റർ ചെയ്‌തവരിൽ കൂടുതലും യുവാക്കൾ : SNMS വിവാഹ ബാന്ധവ മേളയിലെത്തിയത് ആയിരങ്ങൾ

മുംബൈ : മുംബൈ ശ്രീനാരായണ മന്ദിര സമിതി സംഘടിപ്പിച്ച നാൽപ്പത്തിയഞ്ചാമത് വിവാഹ ബാന്ധവ മേള വിജയകരമായി പര്യവസാനിച്ചു. വിവാഹ മോഹവുമായി എത്തിയവരിൽ ഇത്തവണയും യുവതികളെക്കാൾ കൂടുതൽ യുവാക്കളാണെന്ന് സംഘാടകർ .
സമിതിയുടെ ചെമ്പൂർ കോംപ്ലക്സിൽ നടന്ന വിവാഹ ബാന്ധവ മേളയുടെ ഉദ്ഘാടനം
മുഖ്യാതിഥി LIC മുംബൈ എക്സിക്യൂട്ടീവ് ഡയറക്ടർ ആർ.സുധാകർ നിർവ്വഹിച്ചു.. വിവാഹ ജീവിതത്തെ വളരെ ദൃഢതയോടെ മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് അത് അർത്ഥവത്തായി മാറുന്നതെന്ന് അദ്ദേഹം സദസ്സിനെ ഓർമ്മിപ്പിച്ചു.. പരസ്പരവിശ്വാസത്തോടെ വലുപ്പ ചെറുപ്പ ഭാവമില്ലാതെ വിവാഹ ജീവിതം നയിക്കണമെന്നും വിവാഹാർത്ഥികളെ ആശംസിച്ചുകൊണ്ടദ്ദേഹം പറഞ്ഞു. വിവാഹ ബാന്ധവ മേളയിലൂടെ നിരവധിപേർക്ക് ദാമ്പത്യജീവിതം സമ്മാനിക്കുന്ന സമിതിയുടെ പ്രവർത്തനങ്ങളെ ആർ.സുധാകർ പ്രശംസിച്ചു.
സമിതി നടത്തുന്ന സത്കർമ്മത്തിലൂടെ അനേകം പേർ വിവാഹിതരാകുന്നുണ്ടെന്നും ഇത്തവണയും മഹാരാഷ്ട്രയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കൂടാതെ കേരളം, ജബൽപൂർ, ഗുജറാത്ത് ഡൽഹി എന്നിവിടങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളായ യൂ കെ, അയർലാന്റ്, ജർമ്മനി, ദുബായ് എന്നിവിടങ്ങളിൽ നിന്നും യുവതീയുവാക്കൾ എത്തിയിട്ടുണ്ടെന്നും പങ്കെടുത്തവർക്കു ആശംസകൾ നേർന്നുകൊണ്ട് പ്രസിഡന്റ് എംഐ ദാമോദരൻ പറഞു.
ആദ്യകാലങ്ങളെ അപേക്ഷിച്ചു ഇത്തവണയും ആൺകുട്ടികളുടെ രജിസ്ട്രേഷനാണ് കൂടുതലെന്നും യുവാക്കളുടെ വിദ്യാഭ്യാസ യോഗ്യത വർധിക്കുകയും വയസ്സിന്റെ അനുപാതം കുറഞ്ഞു വരുന്നതായും രജിസ്ട്രേഷനിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞെന്നു ജനറൽ സെക്രട്ടറി ഒ.കെ. പ്രസാദ് സ്വാഗതപ്രസംഗത്തിനിടയിൽ അറിയിച്ചു.
ഒരു ദിവസം കൊണ്ട് തന്നെ അനുയോജ്യരായവരെ കണ്ടെത്താൻ സാധിച്ചതിലും മാറിക്കൊണ്ടിരിക്കുന്ന ജീവിത സാഹചര്യത്തിൽ ഇങ്ങനെയുള്ള സംരംഭങ്ങൾ പ്രത്യേകിച്ച് ഏറെ ഗുണപരമാണെന്നും മേളയിൽ
പങ്കെടുത്തവർ അഭിപ്രായപ്പെട്ടു.
വി വി ചന്ദ്രൻ, പ്രിത്വിരാജ്, കൺവീനർ സുനിൽ സുകുമാരൻ, സെക്രട്ടറി ശശാങ്കൻ, മനു മോഹൻ, അനിൽ കുമാർ, പങ്കജാക്ഷൻ, തമ്പാൻ, പവിത്രൻ, ഐശ്വര്യ, രജിത, രാഹുൽ, ബിനി പ്രദീപ്, Dr. ശ്യാമ, സമിതി ഭാരവാഹികളായ മായ സഹജൻ, എൻ എസ് രാജൻ, കമലനാന്ദൻ, കെ മോഹൻദാസ്, രാഹുൽ, തുടങ്ങിയവർ ബാന്ധവമേളയ്ക്ക് നേതൃത്വം നൽകി.
1998 ലാണ് ശ്രീനാരായണ മന്ദിരസമിതി വിവാഹബാന്ധവമേള മുംബൈയിൽ ആരംഭിച്ചത്. ഓരോ ആറുമാസം കൂടുമ്പോഴും മേള സംഘടിപ്പിക്കുന്നു.