തൃശ്ശൂരിൽ ആത്മവിശ്വാസം വർദ്ധിച്ചെന്നും ജൂൺ നാലിനായി കാത്തിരിക്കുന്നുവെന്നും സുരേഷ് ഗോപി

ലോക്സഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞദിവസം അവസാനിച്ചതോടെ സ്ഥാനാർത്ഥികൾ വലിയ പ്രതീക്ഷയിലാണ്. സംസ്ഥാനത്ത് വോട്ടെണ്ണൽ അവസാനിച്ചതോടെ തന്റെ ആത്മവിശ്വാസം വർദ്ധിച്ചു എന്നും വോട്ടെണ്ണൽ ദിനമായ ജൂൺ നാലിനായി കാത്തിരിക്കുകയാണെന്നും തൃശ്ശൂരിലെ എൻഡിഎ സ്ഥാനാർഥി സുരേഷ് ഗോപി പറഞ്ഞു.
ജനവിധിയാണ് പ്രധാനമെന്ന് പറഞ്ഞ അദ്ദേഹം തൃശ്ശൂരിൽ ആത്മവിശ്വാസം ഇരട്ടിയായി എന്ന വിലയിരുത്തലിലാണ് പാർട്ടിയും എന്നും പറഞ്ഞു. ഞങ്ങൾ രണ്ടുപേരുമാണ് മത്സരിക്കുന്നത് എന്ന തരത്തിലുള്ള പ്രഖ്യാപനങ്ങൾ അപമര്യാദയാണെന്ന് പറഞ്ഞ സുരേഷ് ഗോപി ആരൊക്കെയാണ് കൂടെ മത്സരിക്കുന്നത് എന്ന് താൻ ഇപ്പോഴും നോക്കിയിട്ടില്ലെന്നും അത് തന്റെ ജോലിയല്ലെന്നും പറഞ്ഞു. ബിപിഎൽ കാർഡിന്റെ സുതാര്യതയിൽ ഇടപെടാൻ 20 എം പി മാരിൽ ആർക്കെങ്കിലും സാധിച്ചോ എന്നും സുരേഷ് ഗോപി ചോദിച്ചു.
കേന്ദ്രമന്ത്രിയാവണമെന്ന് തനിക്ക് ആഗ്രഹമില്ലെന്ന് പറഞ്ഞ അദ്ദേഹം എം പി ആവാനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും ആണ് വന്നത് എന്നും സിനിമയിൽ അഭിനയിക്കുന്നതിനായി രണ്ടുകൊല്ലം ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും അഞ്ചു മന്ത്രിമാരെ ചൊൽപ്പടിക്ക് വിട്ടുതരണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട് എന്നും പറഞ്ഞു.
അതേസമയം യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശ്ശൂരിൽ ബിജെപി കള്ളവോട്ടിന് ശ്രമിച്ചു എന്ന് ആരോപണവുമായി രംഗത്തുവരികയും സിനിമാനടനെ കാണാൻ വരുന്നവർ വോട്ട് ആകണമെന്നില്ല എന്ന് പറയുകയും ചെയ്തു. ബി എൽ ഒയുടെ ഒത്താശയോടെ തൃശ്ശൂരിൽ ബിജെപി ഫ്ലാറ്റുകളിൽ കള്ളവോട്ട് ചേർത്തു എന്നും പൂങ്കുന്നം ഹരിശ്രീയിൽ ക്രോസ് വോട്ട് നടന്നുവെന്നും മുരളീധരൻ ആരോപിച്ചു.