ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ല : വെള്ളാപ്പള്ളി നടേശന്‍

0
VELLAPPA

ആലപ്പുഴ: എസ്എന്‍ഡിപി- എന്‍എസ്എസ് ഐക്യത്തിന് പിന്നില്‍ ഒരു അജണ്ടയുമില്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഐക്യം തെരഞ്ഞെടുപ്പ് സ്റ്റണ്ടല്ല. തെരഞ്ഞെടുപ്പില്‍ വോട്ടു പിടിക്കാനുമല്ല. ഹിന്ദു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണ്. ഹിന്ദുക്കളുടെ ആചാരങ്ങളും വിശ്വാസങ്ങളും ഒന്നാണ്. ഇന്നല്ലെങ്കില്‍ നാളെ ഒരുമിക്കേണ്ടവരാണ്. നായര്‍- ഈഴവ ഐക്യം മാത്രമല്ല, നായര്‍ മുതല്‍ നസ്രാണി വരെയുള്ളവരുടെ ഐക്യമാണ് ലക്ഷ്യമിട്ടതെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.ഐക്യത്തില്‍ നായാടി മുതല്‍ നസ്രാണി വരെ ആര്‍ക്കും ചേരാവുന്നതാണ്. എസ്എന്‍ഡിപിക്ക് മുസ്ലിങ്ങളോട് വിരോധമില്ല. മുസ്ലിം ലീഗിനെ മാത്രമാണ് എതിര്‍ത്തതും വിമര്‍ശിച്ചതും. ലീഗിനെതിരെ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നു. നായര്‍ സമുദായത്തെ സഹോദര സമുദായമായിട്ടാണ് കാണുന്നത്. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി നിഷ്‌കളങ്കനും മാന്യനുമാണ്.

നിസ്വാര്‍ത്ഥനായ വ്യക്തിയാണ്. ഐക്യം പറഞ്ഞപ്പോള്‍ ആദരണീയനായ സുകുമാരന്‍ നായര്‍ അനുകൂല നിലപാട് സ്വീകരിച്ചു. തനിക്ക് കരുത്തുപകര്‍ന്നത് സുകുമാരന്‍ നായരാണ്. തുഷാര്‍ വെള്ളാപ്പള്ളിയെ മകനെപ്പോലെ സ്വീകരിക്കുമെന്നാണ് സുകുമാരന്‍ നായര്‍ പറഞ്ഞത്.എന്നാല്‍ എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡ് യോഗം മറിച്ചായി. രാഷ്ട്രീയ വികാരവും എതിരായി. എന്തായാലും തീരുമാനത്തില്‍ വിഷമമില്ല. പ്രതിസന്ധി ഘട്ടത്തില്‍ സുകുമാരന്‍ നായര്‍ നല്‍കിയ പിന്തുണ എക്കാലവും ഓര്‍മ്മിക്കും. മുഖ്യമന്ത്രിയുടെ കാറില്‍ പോയതിന് മറ്റുള്ളവര്‍ വേട്ടയാടിയപ്പോള്‍, താങ്ങായും തണലായും നിന്നത് സുകുമാരന്‍ നായരാണ്. തനിക്ക് ലഭിച്ച പത്മഭൂഷണ്‍ പുരസ്‌കാരം എസ്എന്‍ഡിപി സമുദായത്തിന് ലഭിച്ച അംഗീകാരമാണ്. സീറോ ആയിരുന്ന തന്നെ ഹീറോ ആക്കിയത് എസ്എന്‍ഡിപിയാണ്. തനിക്ക് ലഭിച്ച പുരസ്‌കാരം ഗുരുദേവന് സമര്‍പ്പിക്കുന്നുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *