വെള്ളാപ്പള്ളിയുടെ പരാമർശത്തെ വിമർശിച്ച് സുനിൽ പി ഇളയിടം

എറണാകുളം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ്റെ വർഗീയ പരാമർശത്തിനെതിരെ വിമർശനവുമായി കൂടുതൽപ്പേർ രംഗത്ത് . ഗുരുപാരമ്പര്യത്തിനും കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണിതെന്ന് വെള്ളാപ്പള്ളിയുടെ പരാമർശത്തെ വിമർശിച്ച് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ സുനിൽ പി ഇളയിടം ഫേസ്ബുക്കിൽ എഴുതി:
“ഗുരുപാരമ്പര്യത്തിനും കേരളത്തിൻ്റെ മതനിരപേക്ഷതയ്ക്കും എതിരായ വെല്ലുവിളിയാണിത്.
ഹൈന്ദവവർഗീയതയ്ക്ക് വഴിവെട്ടാൻഗുരുപാരമ്പര്യത്തെ ഉപയോഗിക്കുന്ന ഈ സമീപനത്തെ കേരളം ഒരുമിച്ചുനിന്ന് ചെറുക്കണം.”
കഴിഞ്ഞ ദിവസമാണ് ഒരു പ്രസംഗത്തിൽ കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞത്. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വർഷം വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
കേരളത്തിൽ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞിരുന്നു.പരാമർശം വിവാദമായെങ്കിലും താൻ പറഞ്ഞതിൽ ഉറച്ചുനിൽക്കുന്നുവെന്ന നിലപാടിലായിരുന്നു അദ്ദേഹം . വർഗീയത പരത്തുന്നതിന് തനിക്കെതിരെ കേസെടുക്കാനും കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി വെല്ലുവിളിച്ചു.
താനാണോ ഇവിടെ വർഗീയത പരത്തുന്നതെന്ന് ചോദിച്ച അദ്ദേഹം തൻ്റെ സമുദായത്തിന് വേണ്ടിയാണ്സംസാരിക്കുന്നതെന്നും വ്യക്തമാക്കി.
‘കാന്തപുരം എന്ത് കുന്തമെടുത്ത് എറിഞ്ഞാലും ഞാൻ പറയാനുള്ളത് പറയും. എന്നെ വേട്ടയാടുന്ന സ്ഥിതി വിശേഷമാണുള്ളത്. ഞാനൊരു സമുദായത്തിനുമെതിരല്ല. പക്ഷേ, സാമൂഹിക നീതിക്ക് വേണ്ടി ഇന്നും നാളെയും ഞാൻ പറയും. ഭൂരിപക്ഷ ന്യൂനപക്ഷ വ്യത്യാസമില്ലാതെ സാമൂഹിക നീതി നടപ്പാക്കണ്ടേ. മുസ്‌ലിം സമുദായത്തോട് നമുക്ക് ഒരു വിരോധവും ഇല്ല’, വെള്ളാപ്പള്ളി പ്രസംഗത്തിൽ പറഞ്ഞു.
ഈ കസേരയിൽ നിന്ന് മറ്റൊരു കസേരയിലേക്ക് ചാടുകയല്ല തന്റെ ധർമമെന്നുപറഞ്ഞ വെള്ളാപ്പള്ളി മലപ്പുറം ജില്ലയിൽ ഒരു വിദ്യാഭ്യാസ സ്ഥാപനം പോലും എസ്എൻഡിപിക്കില്ലെന്നും കിട്ടാത്തത് ചോദിച്ചാൽ മുസ്‌ലിം വിരോധമാണെന്നും പറയുകയുണ്ടായി.