വിദ്യാർഥിനിയുടെ ആത്മഹത്യ: ബാലാവകാശ കമ്മിഷൻ കേസെടുത്തു

പാലക്കാട്: ശ്രീകൃഷ്ണപുരത്തെ സെൻ്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ജീവനൊടുക്കിയ സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ സ്വമേധയ കേസെടുത്തു. സ്കൂൾ അധികൃതരുടെ മാനസിക പീഡനമാണ് മരണത്തിന് കാരണമെന്ന ആരോപണത്തെ തുടർന്നാണ് നടപടി.
പരീക്ഷക്ക് കുട്ടിക്ക് മാർക്ക് കുറഞ്ഞതുമായി ബന്ധപ്പെട്ടാണ് പ്രശ്നങ്ങളുടെ തുടക്കം. ഈ സംഭവത്തിൻ്റെ പേരിൽ അധ്യാപകർ വിദ്യാർഥിനിയെ ശാസിക്കുകയും ക്ലാസ് മുറിയിലും സ്കൂൾ ബസിലും വച്ച് പരസ്യമായി അപമാനിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് കടുത്ത മനോവിഷമത്തിലായ കുട്ടി ആത്മഹത്യ ചെയ്തതെന്നാണ് രക്ഷിതാക്കളുടെ ആരോപണം. ഈ വിവരം പുറത്തുവന്നതോടെ സ്കൂളിനെതിരെ ശക്തമായ പ്രതിഷേധമുയർന്നു.ആരോപണം ശക്തമായതോടെ സ്കൂൾ അധികൃതർ അധ്യാപകർക്കെതിരെ നടപടിയെടുക്കാൻ നിർബന്ധിതരായി.
വിദ്യാർത്ഥിനിയുടെ മാനസികാവസ്ഥയെ തകർക്കുന്ന തരത്തിലുള്ള പെരുമാറ്റമാണ് അധ്യാപകരുടെ ഭാഗത്തുനിന്നുണ്ടായതെന്നാണ് കുടുംബത്തിന്റെ ആരോപണം . സംഭവത്തിന് ശേഷം കുട്ടി കടുത്ത മനോവിഷമത്തിലായിരുന്നു. അതിയായ ദുഃഖവും ഒറ്റപ്പെടലും കാരണം അവൾ കടുത്ത മാനസിക സംഘർഷം അനുഭവിച്ചുവെന്നും, അതാണ് ആത്മഹത്യക്കു കാരണമായത് എന്നാണ് മാതാപിതാക്കൾ പറയുന്നത്.
വിദ്യാർഥിനിയുടെ മരണത്തിന് കാരണക്കാരായ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും രംഗത്തെത്തി. സ്കൂളിന് മുന്നിൽ നടന്ന പ്രതിഷേധം മാനേജ്മെൻ്റിനെ സമ്മർദത്തിലാക്കി. പ്രതിഷേധം ശക്തമായതോടെ കുട്ടിയെ ശാസിച്ച ക്ലാസ് അധ്യാപകനെയും പ്രിൻസിപ്പളിനെയും ഉൾപ്പടെ അഞ്ച് അധ്യാപകരെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജ്മെൻ്റ് നിർബന്ധിതരായി.
സംസ്ഥാന ബാലാവകാശ കമ്മിഷൻ ചെയർമാൻ കെവി മനോജ് കുമാർ, കമ്മിഷൻ അംഗം കെകെ ഷാജു എന്നിവർ സംഭവത്തിൽ നേരിട്ട് ഇടപെട്ടു. കുട്ടിയുടെ വീടും സ്കൂളും കമ്മിഷൻ സന്ദർശിച്ചു. കുട്ടിയുടെ സഹപാഠികൾക്കും അധ്യാപകർക്കും കൗൺസിലിങ് നൽകാൻ ജില്ല ശിശുസംരക്ഷണ യൂനിറ്റിന് ചെയർമാൻ നിർദേശം നൽകിയിട്ടുണ്ട്
അധ്യാപകരുടെ മാനസിക പീഡനമാണ് മരണകാരണമെന്ന കുടുംബത്തിൻ്റെ പരാതിയിൽ ശ്രീകൃഷ്ണപുരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും ആരെങ്കിലും ആത്മഹത്യാപ്രേരണ നൽകിയിട്ടുണ്ടോയെന്നതിനെക്കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.