രോഗികളില്‍നിന്ന് രണ്ടുരൂപ ഫീസ് വാങ്ങിയിരുന്ന കണ്ണൂരിലെ ജനകീയ ഡോക്ടര്‍ അന്തരിച്ചു.

കണ്ണൂര്‍: കണ്ണൂരിലെ ജനകീയ ഡോക്ടര്‍ എ കെ രൈരു ഗോപാല്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. അരനൂറ്റാണ്ടോളം രോഗികളില്‍നിന്ന് രണ്ടുരൂപ മാത്രം വാങ്ങിയായിരുന്നു
താണ മാണിക്കക്കാവിന് സമീപത്തെ രൈരു ഗോപാല്‍ ചികിത്സ നല്‍കിയിരുന്നത്. പാവപ്പെട്ട രോഗികളുടെ ആശ്രയമായിരുന്നു ഡോക്ടറുടെ ക്ലിനിക്ക്.പുലര്‍ച്ചെ നാലുമുതല്‍ വൈകീട്ട് നാലുവരെ ഡോ. രൈരു ഗോപാല്‍ രോഗികളെ പരിശോധിച്ചിരുന്നു. പിന്നീട് കുറച്ചുകാലം രാവിലെ ആറുമുതല്‍ വൈകീട്ട് നാലുവരെയാക്കി. മുന്‍പ് തളാപ്പ് എല്‍ഐസി ഓഫീസിന് സമീപത്തെ വീട്ടിലാണ് 35 വര്‍ഷം രോഗികളെ പരിശോധിച്ചത്.
താണ മാണിക്കക്കാവിനടുത്ത് ‘ലക്ഷ്മി’ വീട്ടിലാണ് 10 വര്‍ഷത്തോളമായി രോഗികളെ പരിശോധിച്ചിരുന്നത്. കുട്ടികള്‍മുതല്‍ പ്രായമുള്ളവര്‍ വരെ ചികിത്സയ്ക്കായി ഇവിടെ എത്താറുണ്ടായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് മരുന്ന് സൗജന്യമായി നല്‍കിയിരുന്നു. ജില്ലയ്ക്ക് പുറത്തുനിന്നും രോഗികള്‍ എത്തിയിരുന്നു.
2024 മേയ് എട്ടിന് ഡോക്ടറുടെ വീടിന്റെ ഗേറ്റില്‍ ഒരു ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു. ‘എന്റെ ജോലി ചെയ്യുവാനുള്ള ആരോഗ്യം ഇന്നെനിക്കില്ല, അതുകൊണ്ട് രോഗികളെ പരിശോധിക്കുന്നതും മരുന്ന് കൊടുക്കുന്നതും നിര്‍ത്തുകയാണ്’- ഇതായിരുന്നു ബോര്‍ഡിലെ കുറിപ്പ്. ഇത് സാധാരണക്കാരായ രോഗികള്‍ക്ക് വലിയൊരു ആഘാതമായിരുന്നു. ‘രണ്ടുരൂപ ഡോക്ടറുടെ’ ഈ കുറിപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത് കേരളമാകെ ചര്‍ച്ചയായിരുന്നു. ദേശീയ മാധ്യമങ്ങളിലും ഡോക്ടറെ കുറിച്ച് ലേഖനങ്ങള്‍ വന്നിരുന്നു.
പിതാവ്: പരേതനായ ഡോ. എ.ജി. നമ്പ്യാർ. മാതാവ്: പരേതയായ എ.കെ. ലക്ഷ്മിക്കുട്ടിയമ്മ. ഭാര്യ: പി.ഒ. ശകുന്തള. മക്കൾ: ഡോ. ബാലഗോപാൽ, വിദ്യ.മരുമക്കൾ: ഡോ. തുഷാരാ ബാലഗോപാൽ, ഭാരത് മോഹൻ. സഹോദരങ്ങൾ: ഡോ. വേണുഗോപാൽ, പരേതനായ ഡോ. കൃഷ്ണഗോപാൽ, ഡോ. രാജഗോപാൽ. സംസ്കാരം ഇന്ന് പയ്യാമ്പലത്ത് നടക്കും.