കരിപ്പൂരില്‍ വൻ എംഡിഎംഎ വേട്ട: സ്ത്രീയടക്കം 4 പേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂരില്‍ വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി ഒരു സ്ത്രീയടക്കം 4 പേരാണ് പൊലീസ് പിടിയിലായത്.പത്തനംതിട്ട സ്വദേശി സൂര്യയെ വിമാനത്താവളം വഴി പുറത്തിറങ്ങിയ സമയത്ത് പരിശോധിച്ചപ്പോഴാണ് മയക്ക് മരുന്ന് കണ്ടെത്തിയത്.ഉടൻ തന്നെ ഇവരെ പൊലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ സൂര്യയെ കാത്ത് വിമാനത്താവളത്തിന് പുറത്തു നിന്നിരുന്ന 3 പേരെയും കരിപ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തു.
സൂര്യ ജൂലൈ 16 ആണ് നേരത്തെ പരിചയമുണ്ടായിരുന്ന ഒമാനിലെ നൗഫല്‍ എന്ന ആളുടെ അടുത്തേക്ക് ജോലി അന്വേഷിച്ചു പോയത് . 4 ദിവസത്തിനകം അവിടെനിന്നും മടങ്ങുമ്പോൾ നൗഫൽ കൈയിലൊരു ഒരു ബാഗ് കൊടുത്തയച്ചു . സൂര്യയെ കൂട്ടിക്കൊണ്ടു പോകാൻ വിമാനത്താവളത്തിന് പുറത്ത് 2 കാറില്‍ ആളുകള്‍ എത്തിയിരുന്നു. പരപ്പനങ്ങാടി മൂന്നിയൂർ സ്വദേശികള്‍ ആണ് വാഹനത്തില്‍ വന്നത്. ഇവർ എത്തിയ 2 കാറുകളും പൊലിസ് കസ്റ്റഡിയിലെടുത്തു ..
അതിനിടെ പാലക്കാടും ഇന്ന് വൻ ലഹരി വേട്ട നടന്നിരുന്നു. 335 ഗ്രാം എം ഡി എം എയുമായി രണ്ട് യുവാക്കളാണ് പൊലീസ് പിടിയിലായത്. നടുപ്പുണി ചെക്ക്പോസ്റ്റിന് സമീപത്ത് വച്ചാണ് യുവാക്കള്‍ പൊലീസ് പിടിയിലായത്. മണ്ണാർക്കാട് ആലുങ്കല്‍ സ്വദേശി ഫാസില്‍, മലപ്പുറം മേലാറ്റൂർ സ്വദേശി മുഹമ്മദ് എന്നിവരാണ് പിടിയിലായത്. ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും, കൊഴിഞ്ഞാമ്പാറ പൊലീസും ചേർന്നാണ് പ്രതികളെ പിടി കൂടിയത്. കോയമ്പത്തൂരില്‍ നിന്നും പാലക്കാട്ടേക്ക് ലഹരി കടത്താനായിരുന്നു ശ്രമം.