സംസ്ഥാനത്ത് സ്കൂളുകൾ ജൂൺ 2ന് തുറക്കും

തിരുവനന്തപുരം: മധ്യവേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ജൂൺ രണ്ടിന് തുറക്കും. രണ്ട് മുതൽ പത്ത് വരെയുള്ള ക്ലാസുകളിൽ ആദ്യ രണ്ടാഴ്ച ലഹരിക്കെതിരായ അവബോധം ഉണ്ടാക്കാനും നിയമബോധം ഉറപ്പാക്കാനും പ്രത്യേക പിരീയഡ് ഉണ്ടായിരിക്കുമെന്നും വിദ്യാഭ്യാസ വകുപ്പ്മന്ത്രി അറിയിച്ചു.
രണ്ടാഴ്ചത്തെ സ്കൂൾ ടൈം ടേബിളില്‍ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസം നടപ്പിലാക്കാനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി പറഞ്ഞു. രണ്ടാം ക്ലാസ് മുതൽ 12 ക്ലാസ് വരെയുള്ള ക്ലാസുകൾക്കാണ് ഈ മാർഗ്ഗ നിർദ്ദേശങ്ങൾ. നിയമബോധം, വ്യക്തി ശുചീത്വം, പരിസര ശുചിത്വം, പൊതു ബോധം, ലഹരിക്കെതിരെയുള്ള അവബോധം, സൈബർ അവബോധം, പൊതു നിരത്തിലെ നിയമങ്ങൾ തുടങ്ങിയവയാണ് ഈ മാർഗ്ഗ നിർദ്ദേശത്തിൽ ഉൾപ്പെടുന്നത്. ജൂൺ 3 മുതൽ 13 വരെ സർക്കുലർ അനുസരിച്ചുള്ള ക്ലാസുകൾ നടത്തണം. ദിവസവും 1 മണിക്കൂർ ഇതിനായി മാറ്റി വയ്ക്കണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
ക്ലാസ്സിലും ക്യാമ്പസ്സിലും കുട്ടികള്‍ക്ക് സങ്കോചമില്ലാതെ പഠനപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള ആത്മവിശ്വാസമാണ് പ്രാരംഭദിനങ്ങളില്‍ ഉണ്ടാക്കേണ്ടത്. ഏത് ദിവസം ഏത് തീം നടപ്പാക്കണം എന്ന് സര്‍ക്കുലറില്‍ പറഞ്ഞിട്ടുണ്ട്. അത് പ്രകാരം നടത്തണം. എന്നാല്‍ ഏത് പീരിയഡാണ് ഈ പ്രവര്‍ത്തനങ്ങള്‍ ക്ലാസ്സുകളില്‍ നടത്തേണ്ടതെന്ന് സ്കൂളുകള്‍ക്ക് തീരുമാനിക്കാമെന്നും മന്ത്രി അറിയിച്ചു.