ശബരിമല സ്വർണക്കൊള്ള: കേരളത്തിലെ ഉന്നതർക്കും പങ്കെന്ന് ഉണ്ണികൃഷ്ണൻ പോറ്റി

0
GOLD SA

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളയിലെ ഗൂഢാലോചന നടത്തിയത് അഞ്ചംഗ സംഘമെന്ന് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ബംഗളൂരുവിലെ ഗൂഢാലോചനയില്‍ കേരളത്തിലെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റി പ്രത്യേക അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്.

സ്വര്‍ണ്ണക്കൊള്ളയില്‍ ആദ്യ ഗൂഢാലോചന നടത്തിയത് കല്‍പേഷ് ഉള്‍പ്പെടെയുള്ള കര്‍ണാടക സ്വദേശികളായ അഞ്ചംഗ സംഘമാണ്. ഇതിന് പിന്നില്‍ കേരളത്തില്‍ നിന്നുള്ള ഉന്നതരുണ്ട്. തനിക്ക് വലിയ ലാഭമുണ്ടായിട്ടില്ലെന്നും വന്‍ സാമ്പത്തിക നേട്ടമുണ്ടാക്കിയത് ഈ സംഘമാണെന്നും പോറ്റി അന്വേഷണ സംഘത്തിന് മൊഴി നല്‍കി. ശബരിമല സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായകമാകുന്നതാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.

ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയെ കസ്റ്റഡിയിലെടുത്ത് പോറ്റിയോടൊപ്പം ചോദ്യം ചെയ്യാന്‍ എസ്‌ഐടി നീക്കം നടത്തുന്നുണ്ട്. പാളികള്‍ കൈമാറിയതിലെ രേഖകള്‍ കാണാതായതിലടക്കം ദുരൂഹതയുണ്ടെന്നാണ് എസ്‌ഐടിയുടെ നിഗമനം. ചൊവ്വാഴ്ചയോടെ ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും എസ്‌ഐടി തീരുമാനിച്ചിട്ടുണ്ട്.

അതിനിടെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ തിരുവനന്തപുരം പുളിമാത്തുള്ള വീട്ടില്‍ എസ്‌ഐടി സംഘം പരിശോധന നടത്തി. പോറ്റിയുടെ മൊബൈല്‍, ലാപ്‌ടോപ്, വീട്ടിലുള്ള രേഖകള്‍ തുടങ്ങിയവയാണ് പരിശോധിച്ചത്. യാത്രാവിവരങ്ങള്‍ അടക്കമുള്ളവയുടെ രേഖകള്‍ ശേഖരിച്ചെന്നാണ് വിവരം. അതേസമയം പോറ്റിക്ക് വേണ്ടി ഉടന്‍ അഭിഭാഷകന്‍ ജോയിന്റ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കും. നിലവിലുള്ള കസ്റ്റഡി രണ്ടാമത്തെ കേസില്‍ കൂടി ബാധകമാക്കണമെന്നാണ് ആവശ്യം. പോറ്റി സ്വര്‍ണ്ണക്കൊള്ളയില്‍ നിരപരാധിയാണെന്നാണ് അഭിഭാഷകന്റെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *