പ്രവാസികൾക്ക് വീണ്ടും പണികിട്ടി

റിയാദ്: പലചരക്ക് കടകളിലെ പുകയില, ഈന്തപ്പഴം, മാംസം, പഴങ്ങൾ, പച്ചക്കറികൾ എന്നിവയുടെ വിൽപ്പന സൗദി അറേബ്യ നിരോധിച്ചു . ചെറിയ പലചരക്ക് കടകൾക്കാണ് ഈ നിയമം ബാധകമാകുന്നത് . സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രാലയമാണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
സൗദി അറേബ്യയിലുടനീളം ചില്ലറ വ്യാപാരഘടന പുനഃക്രമീകരിക്കുക, പൊതുജനാരോഗ്യം, സുരക്ഷാ മാനദണ്ഡങ്ങൾ എന്നിവ മെച്ചപ്പെടുത്തുക തുടങ്ങിയ ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് മന്ത്രി മജീദ് അൽ-ഹൊഗൈൽ വിശദീകരിച്ചു.നിയന്ത്രണം ഉടനടി പ്രാബല്യത്തിൽ വരുന്നതായിരിക്കും . എന്നാൽ, നിലവിലുള്ള സ്ഥാപനങ്ങൾക്ക് പുതിയ നിയമങ്ങൾ പാലിക്കുന്നതിന് ആറ് മാസത്തെ സാവകാശം നൽകി.
അതേസമയം പുതിയ നിയമപ്രകാരം, പലചരക്ക് കടകൾ, കിയോസ്ക്കുകൾ, മിനി മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് ഉൽപ്പന്നങ്ങൾ വിൽക്കാൻ പാടില്ലാത്തത്. എന്നാൽ, പ്രത്യേക ലൈസൻസ് നേടിയ സൂപ്പർമാർക്കറ്റുകൾ, ഹൈപ്പർമാർക്കറ്റുകൾ എന്നിവിടങ്ങളിൽ വിൽക്കാം. റീട്ടെയിൽ സ്ഥാപനങ്ങൾക്ക് വേണ്ട ഏറ്റവും കുറഞ്ഞ സ്ഥലപരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. 24 ചതുരശ്ര മീറ്റർ വിസ്തീർണം ഉണ്ടായിരിക്കണം. സൂപ്പർമാർക്കറ്റുകൾക്ക് കുറഞ്ഞത് 100 ചതുരശ്ര മീറ്ററും ഹൈപ്പർമാർക്കറ്റുകൾക്ക് കുറഞ്ഞത് 500 ചതുരശ്ര മീറ്റർ വിസ്തീർണവും ഉണ്ടായിരിക്കണം.പുതിയ നിയമം ബാധിക്കുന്നത് രാജ്യത്തുള്ള ആയിരക്കണക്കിന് ചെറുകിട കച്ചവടക്കാരെയാണ്. വർഷങ്ങളായി പച്ചക്കറികൾ, പുകയില, ഈന്തപ്പഴം എന്നിവയ്ക്കാണ് പല കടകളിലും കൂടുതൽ വിൽപ്പന ഉണ്ടായിരുന്നത്. ഇവിടെ ചെറുകിട വ്യാപാരങ്ങൾ നടത്തിവരുന്ന നിരവധി മലയാളികളുണ്ട്. അവരെയും ഈ നിയമം ബാധിക്കും. ഉപഭോക്താക്കൾക്കും പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ ചെറിയ സാധനങ്ങൾ വാങ്ങാൻ പോലും സൂപ്പർമാർക്കറ്റുകളിൽ പോകേണ്ടി വരും.