വിദ്യാർത്ഥികളുപേക്ഷിക്കുന്ന സർക്കാർ വിദ്യാലയങ്ങൾ

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ തെക്കാളി ഡിവിഷന് കീഴിലുള്ള നര്‍സിങ പള്ളി പഞ്ചായത്തിലെ ജഗന്നാഥപുരം പ്രാഥമിക വിദ്യാലയത്തിൽ ഈ വർഷം ഒറ്റ വിദ്യാർഥിപോലുമില്ല . സംസ്ഥാനത്തിന്‍റെ പുത്തന്‍ അടിസ്ഥാന വിദ്യാലയ ഘടന അനുസരിച്ചാണ് പദ്‌മാവതി എന്ന അധ്യാപിക ജൂൺ പതിനാറിന് ഈ വിദ്യാലയത്തിലെ ഒന്നും രണ്ടും ക്ലാസില്‍ പഠിപ്പിക്കാനെത്തിയത്. എന്നാല്‍ അടഞ്ഞ വാതിലുകളും ഒഴിഞ്ഞ ബഞ്ചുകളുമാണ് അവരെ സ്വീകരിച്ചത്. താന്‍ ഗ്രാമത്തിലെ ഓരോ വീട്ടിലും പോയിരുന്നുവെന്നും രക്ഷിതാക്കളെ നേരില്‍ കണ്ട് കുട്ടികളെ സ്‌കൂളില്‍ വിടണമെന്ന് അഭ്യര്‍ത്ഥിച്ചതായും അവര്‍ വ്യക്തമാക്കുന്നു. എന്നാല്‍ ആരും കുട്ടികളെ സ്‌കൂളില്‍ വിടാന്‍ തയാറായില്ല. കഴിഞ്ഞ കൊല്ലം ഈ വിദ്യാലയത്തില്‍ കേവലം രണ്ട് കുട്ടികളാണ് ഉണ്ടായിരുന്നത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിന്‍റെ വിദ്യാലയ പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി ഈ വിദ്യാലയം ഒരു അടിസ്ഥാന വിദ്യാലയമായി മാറി. ഒന്നും രണ്ടും ക്ലാസുകളിലേക്ക് മാത്രമായി ഇവിടെ അധ്യയനം പരിമിതപ്പെട്ടു. മൂന്നാം ക്ലാസു മുതല്‍ അഞ്ചാം ക്ലാസു വരെയുള്ള പഠനം ഉയര്‍ന്ന പ്രാഥമിക തലം ആകൂകയും അതിനെ നരസിംഗപള്ളി പ്രാഥമിക വിദ്യാലയത്തിലേക്ക് ലയിപ്പിക്കുകയും ചെയ്‌തു. ഇവിടെ നിന്ന് ഒരു കിലോമീറ്റര്‍ അകലെയാണ് ഈ വിദ്യാലയമെന്നും പദ്‌മാവതി ടീച്ചര്‍ പറയുന്നു.
ജഗന്നാഥപുരം ഗ്രാമത്തില്‍ 75 വീടുകളുണ്ട്. എന്നാല്‍ ഇവിടെ പ്രാഥമിക വിദ്യാലയത്തില്‍ എത്തേണ്ട പ്രായത്തിലുള്ള കുട്ടികള്‍ വളരെ കുറവാണ്. ഉള്ളവരാകട്ടെ സ്വകാര്യ വിദ്യാലയങ്ങളിലേക്ക് പോകുന്നു. ഇവര്‍ ഇത്തരത്തില്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളെ ഒഴിവാക്കുന്നതാണ് ജഗന്നാഥപുരത്തെ ഈ ദുര്‍വിധിക്ക് കാരണം.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. തൊട്ടടുത്തുള്ള പട്ടിക വര്‍ഗ ഗ്രാമങ്ങളായ മുഖാലിംഗപുരവും പലസിങിയും ഇതേ പ്രതിസന്ധി നേരിടുന്നു. നിരവധി പ്രാഥമിക വിദ്യാലയങ്ങള്‍ പത്രപുരത്ത് ഇതിനകം തന്നെ പൂട്ടിക്കഴിഞ്ഞു. ഈ ഗ്രാമത്തിലെ കുട്ടികള്‍ മൂന്ന് കിലോമീറ്ററോളം നിത്യവും നടന്ന് നര്‍സിംഗപള്ളിയിലെ വിദ്യാലയത്തില്‍ എത്തേണ്ടി വരുന്നു.
പുതുതായി കുട്ടികള്‍ എത്താത്തത് കൊണ്ട് തന്നെ ജഗന്നാഥപുരം പ്രാഥമിക വിദ്യാലയം പൂട്ടല്‍ ഭീഷണിയിലാണ്. മാതാപിതാക്കളുടെ താത്‌പര്യങ്ങളിലുണ്ടായ മാറ്റവും ജനനനിരക്കിലെ കുറവും ഉള്‍നാടന്‍ ആദിവാസി മേഖലകളില്‍ പോലും സ്വകാര്യ വിദ്യാഭ്യാസത്തോടുള്ള താത്‌പര്യം വര്‍ദ്ധിച്ചതും സര്‍ക്കാര്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവുണ്ടാക്കി.
എങ്കിലും പദ്‌മാവതി ടീച്ചര്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഒരു ദിവസം തന്‍റെ വിദ്യാലയത്തിന്‍റെ പടികടന്ന് ഒരു കുട്ടിയെത്തുമെന്ന ആശയോടെ. അടിയന്തര ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഈ ഗ്രാമീണ വിദ്യാലയങ്ങള്‍ എന്നന്നേക്കുമായി ഇല്ലാതാകുമെന്ന ആശങ്കയും അവര്‍ പങ്കുവയ്ക്കുന്നു.