യുവതിയെ അടിച്ചു വീഴ്ത്തി സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ

ആലപ്പുഴ: കായംകുളം- ചെട്ടികുളങ്ങര റോഡിൽ മുക്കവല ജംഗ്ഷന് തെക്ക് വശം വെച്ച് സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിറകേ ബൈക്കിലെത്തി വലത് കൈയ്യിൽ അഞ്ഞടിച്ച് റോഡിൽ മറിച്ചിട്ട് വലതു കൈയ്യിൽ കിടന്ന അര പവൻ തൂക്കമുള്ള സ്വർണ്ണ കൈ ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുത്ത കേസിലാണ് പത്തിയൂർ വില്ലേജിൽ പത്തിയൂർ തോട്ടം മുറിയിൽ വേളൂർ പുത്തൻ വീട്ടിൽ ശംഭു എന്ന് വിളിക്കുന്ന പാർത്ഥൻ (27) അറസ്റ്റിലായത് . 12-10-2025 തീയതി രാത്രി 08:30 മണിയോടു കൂടി കായംകുളം തട്ടാവഴി സ്വദേശിനിയായ യുവതി കായംകുളത്തെ ടെക്സ്റ്റൈൽ ഷോപ്പിലെ ജോലി കഴിഞ്ഞ് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ മുക്കവല ജംഗ്ഷന് തെക്ക് വശം വെച്ച് മോട്ടോർ സൈക്കിളിൽ പിറകേ പിന്തുടർന്നെത്തിയ പാർത്ഥൻ യുവതിയുടെ വലതു കൈയ്യിലടിച്ച് സ്കൂട്ടറിൽ നിന്നും താഴെ വീഴ്ത്തുകയും വലത് കൈയ്യിൽ കിടന്ന സ്വർണ്ണ ചെയിൻ വലിച്ച് പൊട്ടിച്ചെടുത്ത് മോട്ടോർ സൈക്കിളിൽ രക്ഷപെടുകയായിരുന്നു. നല്ല മഴയും ഇരുട്ടുമുള്ളതിനാൽ ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് ഹെൽമറ്റും രണ്ട് കൈകളിലും കറുത്ത ഗ്ലൗസും ധരിച്ചെത്തിയ പ്രതി കൃത്യം നടത്തുകയായിരുന്നു. തുടർന്ന് സമീപ പ്രദേശങ്ങളിലെ CCTV ക്യാമറകളും മറ്റും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ച മോട്ടോർ സൈക്കിളിന്റെ വിവരങ്ങൾ കണ്ടെത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും മോഷണ മുതൽ ഓച്ചിറയിലെ ഒരു സ്വർണ്ണക്കടയിൽ വിറ്റതായി പറയുകയും, തുടർന്ന് പ്രതിയുമായി സ്വർണ്ണക്കടയിലെത്തി CCTV ക്യാമറ പരിശോധിച്ചപ്പോൾ പ്രതി അവിടെ മോഷണ മുതൽ വിൽക്കുന്ന ദൃശ്യങ്ങൾ ലഭിച്ചിട്ടുള്ളതും മോഷണ മുതൽ റിക്കവറി നടത്തിയിട്ടുള്ളതുമാണ്. പ്രതിയായ പാർത്ഥൻ മുമ്പ് കരീലക്കുളങ്ങര പോലീസ് സ്റ്റേഷനിൽ രണ്ട് ദേഹോപദ്രവ കേസുകളിലും, മാവേലിക്കര പോലീസ് സ്റ്റേഷനിൽ ഒരു കഠിന ദേഹോപദ്രവ കേസിലും പ്രതിയായിട്ടുള്ള ആളാണ്. കായംകുളം ഡി.വൈ.എസ് .പി. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ സി.ഐ. അരുൺ ഷായുടെ നേതൃത്വത്തിൽ എസ്.ഐ.മാരായ രതീഷ് ബാബു, വിഷ്ണു അജയ്, വിനോദ്, പോലീസ് ഉദ്യോഗസ്ഥരായ അഖിൽ മുരളി, പ്രവീൺ, അനു, ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജ്യുഡീഷ്യൽ കസ്റ്റഡിയിൽ റിമാന്റ് ചെയ്തു.