ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവം : കര്‍ശന നടപടിയെന്ന് ആരോഗ്യ മന്ത്രി

0
VEENA GEORGE

തിരുവനന്തപുരം: വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെ തുടര്‍ന്ന് രോഗി മരണമടഞ്ഞ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംഭവം അത്യന്തം വേദനാജനകമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകുന്നതിനിടെ വിതുര ആശുപത്രിയില്‍ വച്ച് രോഗിയുമായ പോയ വാഹനം തടഞ്ഞെന്നാണ് ആരോപണം. തിരുവനന്തപുരം വിതുര മണലി സ്വദേശി ബിനു ആണ് മരിച്ചത്. കുറച്ചു നേരത്തെ ആശുപത്രിയില്‍ എത്തിച്ചിരുന്നെങ്കില്‍ രക്ഷിക്കാമായിരുന്നു എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്നാണ് രോഗി മരിച്ചത് എന്നായിരുന്നു കുടുംബത്തിന്റെ പരാതി.

ആസിഡ് കഴിച്ച് ഗുരുതരാവസ്ഥയിലായ ബിനുവിനെ ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് വിതുര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോകാന്‍ ശ്രമിക്കുമ്പോള്‍ ആയിരുന്നു കോണ്‍ഗ്രസിന്റെ പ്രതിഷേധം. ബിനുവുമായി മെഡിക്കല്‍ കോളജിലേക്ക് പുറപ്പെടുന്നതിനിടെയാണ് ആംബുലന്‍സ് കോണ്‍ഗ്രസിന്റെയും യൂത്ത് കോണ്‍ഗ്രസിന്റെയും പ്രവര്‍ത്തകര്‍ തടഞ്ഞതെന്നാണ് ബന്ധുക്കളുടെ ആരോപണം.

പ്രതിഷേധങ്ങളെല്ലാം കഴിഞ്ഞ് മെഡിക്കല്‍ കോളജില്‍ എത്തിച്ചതിന് പിന്നാലെ ബിനു മരിച്ചു. ആശുപത്രി അധികൃതര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ വിതുര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ആംബുലന്‍സിന്റെ കാലപ്പഴക്കവും, ഇന്‍ഷുറന്‍സ് തീര്‍ന്നതും ആരോപിച്ചായിരുന്നു കോണ്‍ഗ്രസ് വിതുര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലെ പ്രതിഷേധം. ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധം ഉണ്ടായിരുന്നുവെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ രോഗിയുമായി പോകുമ്പോള്‍ വാഹനം തടഞ്ഞിട്ടില്ലെന്നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വിശദീകരണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *