കാർഷിക പ്രോത്സാഹന ഫണ്ട് നൽകിയില്ല: ചീഫ് സെക്രട്ടറി ഡോ. ജയതിലകിനെതിരെ കോടതിയലക്ഷ്യ നടപടി
എറണാകുളം: ചീഫ് സെക്രട്ടറി ഡോ എ. ജയതിലകിനെതിരെ ഹൈക്കോടതിയുടെ കോടതിയലക്ഷ്യ നടപടി. നെൽവയൽ തണ്ണീർത്തട സംരക്ഷണം നിയമപ്രകാരം തിരിച്ചെടുത്ത തുക കാർഷിക പ്രോത്സാഹന ഫണ്ടിലേക്ക് മാറ്റിയില്ലെന്ന ഹർജിയിലാണ് കോടതി നടപടി. സംസ്ഥാന ചീഫ് സെക്രട്ടറി ഉൾപ്പെടെ അഞ്ച് ഐ എ എസ് ഉദ്യോഗസ്ഥർക്കെതിരെയാണ് ഹൈക്കോടതിയുടെ നോട്ടീസ്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ചിന്റെതാണ് നടപടി. 2024 നവംബർ 28 ലാണ് കാർഷിക പ്രോത്സാഹന ഫണ്ട് നൽകാൻ ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. എന്നാൽ ഇത് നടപ്പിലാക്കിയില്ല. തുക നെൽവയൽ സംരക്ഷണത്തിനും കാർഷിക ആവശ്യങ്ങൾക്ക് വേണ്ടി വിനിയോഗിക്കാനായിരുന്നു ഹൈക്കോടതി നിർദേശം. വിധി പ്രകാരം നാലുമാസത്തിനുള്ളിൽ 25 ശതമാനം ഫണ്ടിലേക്ക് മാറ്റണമെന്നും ബാക്കി 75% 12 മാസത്തിനുള്ളിൽ ഘട്ടം ഘട്ടമായി മാറ്റണമെന്നുമായിരുന്നു ഹൈക്കോടതിവിധി. എന്നാൽ ഫണ്ടിന്റെ വാർഷിക ഓഡിറ്റ് നടത്തി വെബ്സൈറ്റിൽ ഇതുവരെയും പ്രസിദ്ധീകരിച്ചിട്ടില്ല. സമയപരിധി കഴിഞ്ഞിട്ടും ഉത്തരവ് നടപ്പാക്കാത്തതിനെ തുടർന്നാണ് കോടതിയുടെ ഈ നടപടി.
