ഭരണമാറ്റം: അഡ്വക്കറ്റ് ജനറൽ ഉൾപ്പെടെ അഭിഭാഷകർ രാജിവച്ചു

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പിണറായി വിജയൻ സർക്കാർ നിയമിച്ച പ്രധാന സർക്കാർ അഭിഭാഷകർ രാജിവെച്ചു. അഡ്വക്കറ്റ് ജനറൽ കെ. ഗോപാലകൃഷ്ണ കുറുപ്പ് ഉൾപ്പെടെയുള്ള സർക്കാർ അഭിഭാഷകരാണ് രാജിക്കത്ത് നൽകിയത്. ചീഫ് സെക്രട്ടറി ഡോ. എസ്. ജയതിലകിനാണ് അഡ്വക്കേറ്റ് ജനറൽ രാജിക്കത്ത് കൈമാറിയത്.അഡീഷണൽ അഡ്വക്കറ്റ് ജനറൽമാരായ അശോക് എം. ചെറിയാൻ, കെ പി ജയചന്ദ്രൻ എന്നിവരും രാജിക്കത്ത് കൈമാറിയിട്ടുണ്ട്. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ ടി എ ഷാജി, രാജിക്കത്ത് സംസ്ഥാന ആഭ്യന്തര സെക്രട്ടറിക്കാണ് കൈമാറിയത്. സ്റ്റേറ്റ് അറ്റോണി എൻ. മനോജ് കുമാർ സംസ്ഥാന നിയമ സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറി.
ഇതിനും പുറമെ സംസ്ഥാന സർക്കാരിന്റെ സീനിയർ ഗവൺമെന്റ് പ്ലീഡർമാരിൽ ഏതാനും പേരും സർക്കാരിന് രാജിക്കത്ത് കൈമാറിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാസെ കിഫ്ബി സിഇഒ സ്ഥാനം കെ എം എബ്രഹാം ഒഴിഞ്ഞിരുന്നു. മുഖ്യമന്ത്രിക്ക് കെ എം എബ്രഹാം രാജിക്കത്ത് കൈമാറി. കിഫ്ബി അഡീഷനല്‍ സിഇഒ മിനി ആന്റണിക്കാണ് താല്‍ക്കാലിക ചുമതല നല്‍കിയിരിക്കുന്നത്.
