കാറുമായി കൂട്ടിയിടിച്ചു സ്‌കൂട്ടർ യാത്രികരായ അമ്മയ്ക്കും മകനും ദാരുണാന്ത്യം

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രികരായ അമ്മയും മകനും മരിച്ചു. മറ്റൊരു കുട്ടിക്ക് ഗുരുതരമായി പരിക്കേറ്റു. മട്ടന്നൂർ നെല്ലൂന്നി ലോട്ടസ് ഗാർഡനിലെ നിവേദിത രഘുനാഥ് (44), മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ ഋതിക്ക് (11)നെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ ശങ്കര വിദ്യാപിഠം ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളാണ് സാത്വിക്കും ഋതിക്കും.
ചൊവ്വാഴ്ച്ച ഉച്ചയ്ക്ക് രണ്ടരയോടെ എടയന്നൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിന് സമീപത്താണ് അപകടം. ചാലോട് നിന്ന് മട്ടന്നൂർ ഭാഗത്തേക്ക് വരികയായിരുന്ന സ്‌കൂട്ടറും കണ്ണൂർ ഭാഗത്തേക്ക് പോകുന്ന കാറും കൂട്ടിയിടിച്ചാണ് അപകടം. ഇടിയുടെ ആഘാതത്തിൽ അടിഭാഗത്ത് കുടുങ്ങിയ സ്‌കൂട്ടറുമായി 50 മീറ്ററോളം കാർ മുന്നോട്ടുനീങ്ങി. കാറിനടിയിൽ കുടുങ്ങിയ സാത്വികിനെ വാഹനം ഉയർത്തിയാണ് പുറത്തെടുത്തത്. നിവേദിത കാറിനടുത്തും ഋതിക്ക് റോഡരികിലും തെറിച്ചു വീണു.
- ഓടിയെത്തിയ നാട്ടുകാരാണ് പരിക്കേറ്റവരെ കണ്ണൂരിലെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ സ്‌കൂട്ടർ പൂർണമായും കാറിന്‍റെ മുൻഭാഗവും തകർന്നു. കുറ്റ്യാട്ടൂരിൽ മുച്ചിലോട്ട് ഭഗവതി ക്ഷേത്രോത്സവത്തിന് പോയ നിവേദയും കുട്ടികളും വീട്ടിലേക്ക് മടങ്ങുന്ന വഴിയാണ് അപകടത്തിൽപ്പട്ടത്.
കുഞ്ഞമ്പുവിന്‍റെയും കമലയുടെയും മകളാണ് മരിച്ച നിവേദിത. ഖത്തറിൽ ജോലി ചെയ്യുന്ന കെപി രഘുനാഥാണ് ഭർത്താവ്. വൈഷ്ണവ് മൂത്ത മകനാണ്. സഹോദരി: ഗൗരി. ഉളിയിൽ പടിക്കച്ചാൽ സ്വദേശികളായ ഇവർ കുറച്ചുകാലമായി നെല്ലൂന്നിയിലാണ് താമസം. സംസ്‌കാരം ബുധനാഴ്ച 2.30ന് പൊറോറ നിദ്രാലയത്തിൽ.
