പിറ്റ് എൻഡിപിഎസ് നിയമ പ്രകാരം പിടികൂടി കരുതൽ തടങ്കലിൽ അയച്ചു

ആലപ്പുഴ: വള്ളികുന്നം പോലീസ് സ്റ്റേഷൻ പരിധിയിൽ അന്യസംസ്ഥാനങ്ങളിൽ നിന്നും വൻതോതിൽ കഞ്ചാവ് അടക്കമുള്ള മയക്കുമരുന്ന് ഉൽപ്പന്നങ്ങൾ എത്തിച്ച് വിൽപ്പന നടത്തുന്നവർക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കുന്നതിന്‍റെ ഭാഗമായി 2018 മുതൽ ജില്ലയിലെ തെക്കൻ മേഖലകളിൽ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു വരുന്നതും വൻതോതിൽ ഗഞ്ചാവ് കൈവശം വയ്ക്കൽ, നരഹത്യ തുടങ്ങിയ കുറ്റകൃത്യങ്ങൾ ഉൾപ്പെടെ വിവിധ പോലീസ് സ്റ്റേഷനുകളിലെ 5 ഓളം കേസുകളിൽ പ്രതിയുമായ വള്ളികുന്നം വില്ലേജിൽ കടുവിനാൽ മുറിയിൽ സുമേഷ് ഭവനം വീട്ടിൽ 41 വയസ്സുള്ള സുരേഷ് കുമാർ എന്നയാളെ Prevention of Illicit traffic in Narcotic drugs and Psychotropic substances Act (പിറ്റ് എൻഡിപിഎസ്) പ്രകാരം വള്ളികുന്നം പോലീസ് പിടികൂടി കരുതൽ തടങ്കലിൽ പാർപ്പിച്ചു. ഇയാളുടെ സഹോദരനായ സുമേഷ് കുമാറിനെയും ഇതേ നിയമ പ്രകാരം വള്ളികുന്നം പോലീസ് പിടികൂടി കരുതൽ തടങ്കലിൽ അടച്ചിട്ടുളളതാണ്.
സർക്കാർ നിയമം മൂലം നിരോധിച്ച മയക്കുമരുന്ന് ഇനത്തിൽപ്പെട്ട കഞ്ചാവ് അന്യസംസ്ഥാനങ്ങളിൽ നിന്നും മൊത്തമായി വാങ്ങി കൈവശം വെച്ച് വിപണനം നടത്തിയതിന് അടൂർ , ആലപ്പുഴ എക്സൈസ് , വള്ളികുന്നം, ഒറീസ സംസ്ഥാനത്തു ഉദയഗിരി എന്നീ പോലീസ് സ്റ്റേഷനുകളിലെ കേസ്സുകളിൽ പ്രതിയായിട്ടുള്ള ആളാണ് സുരേഷ്. തുടർന്നും ഇതേ കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനാണ് കരുതൽ തടങ്കലിൽ പാര്‍പ്പിക്കുന്നതിനായി ആലപ്പുഴ ജില്ലാപോലീസ് മേധാവി എം പി മോഹന ചന്ദ്രൻ ഐപിഎസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, കേരള സര്‍ക്കാര്‍ അഡീഷനൽ ചീഫ് സെക്രട്ടറി PIT NDPS നിയമ പ്രകാരം ഇയാളെ കരുതല്‍ തടങ്കലില്‍ പാര്‍പ്പിക്കുവാന്‍ ഉത്തരവിടുകയായിരുന്നു.
ഉത്തരവ് അനുസരിച്ച് ചെങ്ങന്നൂർ ഡി. വൈ. എസ്. പി. എം കെ ബിനുകുമാറിന്റെ നിർദ്ദേശ പ്രകാരം വള്ളികുന്നം പോലീസ് സബ്ബ് ഇൻസ്പെക്ടർ ദിജേഷ് .കെ , സബ്ബ് ഇൻസ്പെക്ടർ അംജിത്ത്. വള്ളികുന്നം പോലീസ് സ്റ്റേഷൻ സിവിൽ പോലീസ് ഓഫീസർമാരായ അഖിൽ കുമാർ, അൻഷാദ്, എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ തിരുവനന്തപുരം സെൻട്രൽ ജയിലിൽ പാർപ്പിച്ചിട്ടുള്ളതാണ്.