പ്രാർത്ഥന കേന്ദ്രത്തിലെ പാസ്റ്ററെയും അന്തേവാസിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: പരുത്തൻപാറ പ്രാർത്ഥന കേന്ദ്രത്തിലെ പാസ്റ്ററെയും അന്തേവാസിയെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . അന്തിയൂർക്കോണം സ്വദേശി പി ദാസൻ (87), ബാലരാമപുരം സ്വദേശി കെ ചെല്ലമ്മ (85) എന്നിവരാണ് മരണപ്പെട്ടത്. ഇരുവരും കിണറ്റിൽ ചാടി ജീവനൊടുക്കിയതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കേന്ദ്രത്തിലെ മറ്റൊരു അന്തേവാസിയായ വട്ടിയൂർകാവ് സ്വദേശി ശാന്തമ്മയാണ് ഇന്നലെ രാവിലെ അഞ്ചോടെ കിണറ്റിൽ ആദ്യം ദാസന്‍റെ മൃതദേഹം കണ്ടത്. ഉടൻ സമീപവാസികളെ അറിയിക്കുകയായിരുന്നു.
കാട്ടാക്കട ഫയർഫോഴ്സ് എത്തി മൃതദേഹങ്ങൾ പുറത്തെടുത്തു. നാലുവർഷത്തിലേറെയായി ചെല്ലമ്മ അവിടെ താമസിക്കുന്നുണ്ട്. രണ്ട് മാസം മുൻപാണ് ശാന്തമ്മ പ്രാർത്ഥനാലയത്തിൽ എത്തിയത്. എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നാണ് ശാന്തമ്മ പറയുന്നത്. അതേസമയം, കേന്ദ്രത്തിന്‍റെ ഉടമസ്ഥാവകാശത്തെ സംബന്ധിച്ച തർക്കമുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നതിൽ ദുരൂഹത നിലനിൽക്കുകയാണ്. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ശാന്തമ്മയെ കുടുംബത്തോടൊപ്പം അയക്കുകയും ചെയ്തു. പോസ്റ്റുമോർട്ടം റിപ്പോർട്ട് വന്നതിന് ശേഷം സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പൊലീസ് തീരുമാനം.