ജാവലിൻത്രോ താരം ഡിപി മനുവിന് 4 വർഷം വിലക്ക്

ന്യൂഡൽഹി: ഇന്ത്യൻ ജാവലിൻ ത്രോ താരം ഡിപി മനുവിന് നാല് വർഷത്തെ വിലക്ക്. ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടതിനെ തുടർന്നാണ് വിലക്ക്. ഏഷ്യൻ ചാംപ്യൻഷിപ്പിൽ വെള്ളി മെഡൽ നേടിയ താരമാണ് മനു.ബംഗളൂരുവിൽ നടന്ന ഇന്ത്യൻ ഗ്രാൻ പ്രീ അത്‍ലറ്റിക്സ് പോരാട്ടത്തിനു പിന്നാലെ നടത്തിയ പരിശോധനയിലാണ് നിരോധിത മരുന്ന് താരം ഉപയോഗിച്ചതായി കണ്ടെത്തിയത്.
ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി (നാഡ)യാണ് താരത്തിനു വിലക്കേർപ്പെടുത്തിയത്. 2024 ജൂൺ 24 മുതൽ മനുവിന്റെ വിലക്ക് ബാധകമാണ്.2024ൽ ബംഗളൂരുവിൽ അരങ്ങേറിയ പോരാട്ടത്തിൽ 81.91 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞ് താരം വിജയിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ മീഥെയ്ൽ ടെസ്റ്റോസ്റ്റിറോണിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. നാഡ നേരത്തെ താരത്തെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. താരങ്ങൾ പ്രകടനം മെച്ചപ്പെടുത്താൻ ഈ മരുന്ന് ഉപയോഗിക്കുന്നതായി നേരത്തെയും കണ്ടെത്തിയിരുന്നു.2023ലെ ഏഷ്യൻ ചാംപ്യൻഷിപ്പിലാണ് താരം വെള്ളി മെഡൽ നേടിയത്. ബുഡാപെസ്റ്റിലെ ലോക ചാംപ്യൻഷിപ്പിൽ താരം ആറാം സ്ഥാനത്തും എത്തിയിരുന്നു.