മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ ഹാഫിസ് സയീദിൻ്റെ അടുത്ത അനുയായി കൊല്ലപ്പെട്ടു

ലാഹോർ: ലഷ്കർ-ഇ-തൊയ്ബയുടെ ഏറ്റവും കൂടുതൽ തിരയുന്ന ഭീകരൻ അബു ഖത്തൽ ഇന്നലെ രാത്രി പാകിസ്ഥാനിൽ കൊല്ലപ്പെട്ടു. ഭീകര സംഘടനയിലെ പ്രധാന പ്രവർത്തകനായ ഖത്തൽ ജമ്മു കശ്മീരിൽ ഒന്നിലധികം ആക്രമണങ്ങൾ ആസൂത്രണം ചെയ്തതിന് കുപ്രസിദ്ധിനേടിയ തീവ്രവാദിയാണ്.
26/11 മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരൻ ഹാഫിസ് സയീദിന്റെ അടുത്ത സഹായിയായ അബു ഖത്തൽ, ജൂൺ 9 ന് ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ശിവ് ഖോരി ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന തീർത്ഥാടകരുമായി സഞ്ചരിച്ചിരുന്ന ബസിന് നേരെയുണ്ടായ ആക്രമണത്തിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ട്.. ഖത്തലിന്റെ നേതൃത്വത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത്.ലഷ്‌കറിന്റെ ചീഫ് ഓപ്പറേഷണൽ കമാൻഡറായി അബു ഖത്തലിനെ നിയമിച്ചത് ഭീകരൻ ഹാഫിസ് സയീദായിരുന്നു. അബു ഖത്തലിന് ഹാഫിസ് സയീദ് ഉത്തരവുകൾ നൽകിയിരുന്നു, പിന്നീട് അദ്ദേഹം കശ്മീരിൽ വലിയ ആക്രമണങ്ങൾ നടത്തി.2023-ലെ രജൗരി ആക്രമണത്തിൽ അബു ഖത്തലിന് പങ്കുണ്ടെന്ന് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) കുറ്റപത്രത്തിൽ പരാമർശിച്ചു.2023 ജനുവരി 1 ന്, രജൗറിയിലെ ധാൻഗ്രി ഗ്രാമത്തിൽ സാധാരണക്കാരെ ലക്ഷ്യമിട്ട് ഒരു ഭീകരാക്രമണം നടന്നു. ആക്രമണത്തിന് പിന്നാലെ അടുത്ത ദിവസം ഒരു ഐഇഡി സ്ഫോടനവും ഉണ്ടായി. ആക്രമണങ്ങളിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ ഏഴ് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
നിരോധിത ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) സംഘടനയുടെ പാകിസ്ഥാൻ ആസ്ഥാനമായുള്ള മൂന്ന് ഹാൻഡ്‌ലർമാർ ഉൾപ്പെടെ അഞ്ച് പ്രതികളെയാണ് രജൗറി ആക്രമണ കേസിൽ എൻഐഎ കുറ്റപത്രം സമർപ്പിച്ചത്.എൻഐഎ അന്വേഷണങ്ങൾ പ്രകാരം, ജമ്മു കശ്മീരിലെ ന്യൂനപക്ഷ സമുദായത്തിൽ നിന്നുള്ള സാധാരണക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും ലക്ഷ്യമിട്ട് പാകിസ്ഥാനിൽ നിന്ന് ലഷ്കർ ഇ തൊയ്ബ ഭീകരരെ റിക്രൂട്ട് ചെയ്യുന്നതിനും അയയ്ക്കുന്നതിനും മൂവരും പദ്ധതിയിട്ടിരുന്നു.
ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ അബു ഖത്തലിന്റെ പങ്കിനെക്കുറിച്ച് സൈന്യം ഉൾപ്പെടെ നിരവധി സുരക്ഷാ ഏജൻസികൾ അന്വേഷണം നടത്തിവരികയാണ്.