കരുളായി പനിച്ചോല ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനയിറങ്ങി

മലപ്പുറം: കരുളായി പനിച്ചോല ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വ്യാഴാഴ്ച രാത്രിയാണ് പനിച്ചോലയിലെ കറുത്തേടത്ത് ഹുസൈന്റെ വീടിനോട് ചേർന്ന കൃഷിയിടത്തിൽ കാട്ടാനയെത്തി 30 ലധികം വാഴകൾ, കമുക്, തെങ്ങ് തുടങ്ങിയ കാർഷിക വിളകൾ നശിപ്പിച്ചത്. കരുളായി വനത്തിൽനിന്ന് ഇറങ്ങിയ കാട്ടാനയാണ് കാർഷിക വിളകൾ നശിപ്പിച്ചും ഭക്ഷിച്ചും കടന്നുപോയത്.
കഴിഞ്ഞ വർഷവും ഇതേസ്ഥലത്ത് കാട്ടാനയിറങ്ങി വൻതോതിൽ വിളകൾ നശിപ്പിച്ചിരുന്നു. വീണ്ടും കാട്ടാനയെത്തിയതോടെ ഭീതിയിലാണ് പ്രദേശ വാസികൾ. വനത്തിൽനിന്ന് ആനയിറങ്ങുന്നത് തടയാൻ വനാതിർത്തിയിൽ സൗരോർജ വേലി സ്ഥാപിക്കുകയോ മറ്റ് നടപടികൾ സ്വീകരിക്കുകയോ ചെയ്യണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കാട്ടാന ശല്യത്തിന് ശാശ്വത പരിഹാരം കാണാൻ എത്രയും പെട്ടന്ന് അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
അതേസമയം കഴിഞ്ഞ ദിവസം പുറത്തുവന്ന മറ്റൊരു വാർത്ത മേപ്പാടി മേഖലയിലെ വിവിധ പ്രദേശങ്ങളില്‍ പട്ടാപ്പകല്‍ കാട്ടാനക്കൂട്ടമെത്തി ആശങ്ക സൃഷ്ടിച്ചു എന്നതാണ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും ജാഗ്രതയോടെയുള്ള ഇടപെടലിനെ തുടര്‍ന്ന് ആനക്കൂട്ടത്തെ അനിഷ്ടസംഭവങ്ങളൊന്നുമുണ്ടാക്കാതെ തന്നെ കാട്ടിലേക്ക് കയറ്റിവിടാന്‍ സാധിച്ചു. കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് എല്ലാ ആനകളെയും കാട് കയറ്റാനായത്. മേപ്പാടി ടൗണ്‍, മാപ്പിളത്തോട്ടം മേഖലകളെ ഒരു പകല്‍ മുഴുവനും ഭീതിയിലാഴ്ത്തിയതിന് ശേഷമാണ് ആന കാട് കയറിയത്. മേപ്പാടി ടൗണിന് അര കിലോമീറ്റര്‍ അകലെ വരെ ആനകളെത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.