മക്കി മലയിലെ ഭൂമി പ്രശ്നം പരിഹരിച്ചതായി റവന്യൂ വകുപ്പ്

വയനാട്: വയനാട് ജില്ലയിലെ മക്കി മലയിലെ ഭൂമി പ്രശ്നം പരിഹരിച്ചതായി റവന്യൂ വകുപ്പ്. 150 ലധികം പേർക്ക് പട്ടയം നൽകുമെന്നും 500 ല്‍ അധികം കൈവശക്കാർക്ക് ആധാരത്തിനനുസരിച്ച് പോക്കുവരവ് ചെയ്യാനും കരം ഒടുക്കാനും അനുമതി ലഭിക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ വ്യക്തമാക്കി. ഭൂമിയിലെ സംരക്ഷിത മരങ്ങൾ നഷ്ടപ്പെട്ടതായി കണ്ടെത്തിയത് മൂലമാണ് പട്ടയ വിതരണവും പോക്കുവരവും തടസ്സപ്പെട്ടിരുന്നത്.
കേസിലെ വിധിക്ക് അനുസൃതമായി മരങ്ങളുടെ ബാധ്യത തീരുമാനിക്കാം എന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ഇപ്പോൾ മരങ്ങളുടെ ബാധ്യത ഒഴിവാക്കി പട്ടയം നൽകാനും പോക്കുവരവ് ചെയ്ത് കൊടുക്കാനുമാണ് തീരുമാനിച്ചിരിക്കുന്നത്. 1964 -71 കാലഘട്ടത്തിൽ പട്ടാളക്കാർ ഉൾപ്പെടെ 391 പേർക്ക് പതിച്ചു നൽകിയ ഭൂമിയാണ് പിന്നീട് ഭൂപ്രശ്നമായി മാറിയത്.