വിഎസ് നേരിട്ട വിമർശനങ്ങളും അനുകൂല ഘടകങ്ങളും

മുഖ്യമന്ത്രി ആയിരിക്കെ ബന്ധുവായ വിമുക്ത ഭടന് ഭൂമി അനർഹമായി അനുവദിച്ചു കൊടുത്തു എന്ന ആരോപണത്തിന്റെ പേരിൽ ഒന്നാം പ്രതിയായി കേസെടുത്ത് അന്വേഷണം നടത്തണമെന്ന് 2012 ജനുവരി 12-ന് വിജിലൻസ് കമ്മീഷണർ ശുപാർശ ചെയ്യുകയുണ്ടായി.
പാർട്ടിയിലെയും പൊതുരംഗത്തെയും കർക്കശ നിലപാടുകൾത്തന്നെയാണ് എതിരാളികൾ അച്യുതാനന്ദനെതിരെ പ്രചാരണായുധമാക്കുന്നതെന്നത് ശ്രദ്ധേയമാണ്. കേരളത്തിന്റെ വികസനത്തിന് തടസം നിൽക്കുന്ന നേതാവെന്ന നിലയിലാണ് 2006ലെ നിയമസഭാ തിരഞ്ഞെടുപ്പു വേളയിൽ കോൺഗ്രസ് അദ്ദേഹത്തെ നേരിട്ടത്. അച്യുതാനന്ദൻ മുഖ്യമന്ത്രിയാകാൻ യോഗ്യനല്ലെന്നുവരെ എതിർചേരിയിലെ ഏതാനും നേതാക്കൾ പറഞ്ഞുവച്ചു. ലാവലിൻ, ഐസ്‌ക്രീം, ലോട്ടറി കേസുകൾക്കായി അഭിഭാഷകരെ പുറത്തുനിന്നും കൊണ്ടുവന്നതിലൂടെ സംസ്ഥാന ഖജനാവിന് 3 കോടി രൂപ നഷ്ടമുണ്ടായെന്ന പരാതി അന്വേഷണത്തിന് കോടതി അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്
പ്രതിപക്ഷനേതാവെന്ന നിലയിലും അല്ലാതെയും അച്യുതാനന്ദൻ ഏറ്റെടുത്തു നടത്തിയ ചില സമരങ്ങളാണ് അദ്ദേഹത്തെ വിമർശിക്കാൻ എതിരാളികൾ ആയുധമാക്കുന്നത്. 1990കളിൽ ആലപ്പുഴ ജില്ലയിലും പരിസര പ്രദേശങ്ങളിലും സി.പി.എം. ഏറ്റെടുത്തു നടത്തിയ കർഷകത്തൊഴിലാളി സമരമാണ് ഇതിൽ പ്രധാനം. നെൽപ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകൾ തിരിയുന്നതിനെതിരെയായിരുന്നു ഈ സമരം. ഈ പ്രവണതമൂലം നിരവധി കർഷകത്തൊഴിലാളികൾ ജോലിയില്ലാതാവുന്നു എന്നതായിരുന്നു സി.പി.എം. ഉയർത്തിയ വാദം. കേരളത്തിന്റെ ഭക്ഷ്യസ്വയം പര്യാപ്തതയെ ഈ പ്രവണത ബാധിക്കുമെന്നും അച്യുതാനന്ദനടക്കമുള്ള നേതാക്കൾ ചൂണ്ടിക്കാട്ടി. നെൽകൃഷി ഒഴിവാക്കി ഇതര കൃഷികളിലേക്കു തിരിഞ്ഞ കൃഷിഭൂമികൾ കയ്യേറി വെട്ടിനിരത്തുകയായിരുന്നു ഈ സമരത്തിന്റെ ശൈലി. ഇതുമൂലം വെട്ടിനിരത്തൽ സമരം എന്ന വിളിപ്പേരുണ്ടായി ഈ പ്രക്ഷോഭത്തിന്. ഈ സമരത്തിനു നേതൃത്വം നൽകിയ നേതാവെന്ന നിലയിൽ അച്യുതാനന്ദൻ ഏതാനും മാധ്യമങ്ങളുടെയും ഭൂവുടമകളുടെയും എതിർപ്പു ക്ഷണിച്ചുവരുത്തി.
പാർട്ടിക്കുള്ളിൽ പ്രതികാരബുദ്ധിയോടെ പ്രവർത്തിക്കുന്ന നേതാവെന്ന വിമർശനവും അച്യുതാനന്ദനെതിരായി ഉന്നയിക്കപ്പെടാറുണ്ട്. പാർട്ടിയുടെ പ്രഖ്യാപിത നയങ്ങളിൽ മാറ്റം വരുത്താൻ ശ്രമിക്കുന്നവരെ തെരഞ്ഞുപിടിച്ച് ഇല്ലാതാക്കുന്നു എന്നതാണ് പ്രധാന ആരോപണം. സി.പി.എമ്മിലെ അതിശക്തരായ നേതാക്കളായിരുന്ന എം.വി.രാഘവൻ, കെ.ആർ. ഗൗരിയമ്മ തുടങ്ങിയവരെ പാർട്ടിയിൽ നിന്നു പുറത്താക്കാൻ വി.എസാണ് ചുക്കാൻ പിടിച്ചതെന്നും ആരോപിക്കപ്പെടുന്നു. 1996-ൽ മാരാരിക്കുളത്തെ തന്റെ പരാജയത്തിനു പിന്നിൽ പ്രവർത്തിച്ചവരെയും വി.എസ്. ഇതുപോലെ വെട്ടിനിരത്തി എന്നാണ് മറ്റൊരാരോപണം.
പരുക്കനും കർക്കശക്കാരനും വിട്ടുവീഴ്ചയില്ലാത്തവനുമായി അറിയപ്പെടുന്ന ഈ നേതാവ് പൊതുജനങ്ങൾക്ക് അഭിമതനാകുന്നത് 2001-2006 കേരളാ നിയമസഭയിൽ അദ്ദേഹം പ്രതിപക്ഷ നേതാവ് ആയതോടുകൂടിയാണ്. ഇക്കാലത്ത് ഒട്ടനവധി വിവാദങ്ങളിൽ അദ്ദേഹം എടുത്ത നിലപാടുകൾ സാധാരണജനങ്ങളുടെ ആഗ്രഹങ്ങൾക്ക് അനുസൃതമായിരുന്നു. മതികെട്ടാൻ വിവാദം, പ്ലാച്ചിമട വിവാദം, കിളിരൂർ പെൺവാണിഭ കേസ്, മുൻമന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പെട്ട ഐസ്ക്രീം പാർലർ പെൺവാണിഭ കേസ് മുതലായവയിൽ അദ്ദേഹത്തിന്റെ തുറന്ന നയം സ്വന്തം പാർട്ടിയിലെ ഒരു വിഭാഗം ഉൾപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ എതിർപ്പേറ്റുവാങ്ങിയെന്ന് ആരോപണമുണ്ടെങ്കിലും പൊതുജനങ്ങൾക്ക് പൊതുവേ സുരക്ഷിതത്വ ബോധം പകരുന്നതായിരുന്നു. മുഖ്യമന്ത്രിയായതിനു ശേഷം 2007ൽ മുന്നാറിൽ അച്യുതാനന്ദന്റെ നേതൃത്വത്തിൽ നടന്ന സർക്കാർ ഭൂമി കയ്യേറ്റം ഒഴിപ്പിക്കൽ നടപടി ഏറെ പ്രശംസ പിടിച്ചു പറ്റിയെങ്കിലും, ചില കേന്ദ്രങ്ങളിൽ നിന്നുണ്ടായ എതിർപ്പുകളെ തുടർന്ന് പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വന്നത് വിമർശനങ്ങൾക്ക് ഇടയാക്കി. 1980-1985, 1985-1988, 1988-1991 കാലഘട്ടത്തിൽ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറിയായിരുന്നു അദ്ദേഹം. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായിരുന്നു. 2001-ലും 2006-ലും പാലക്കാട് ജില്ലയിലെ മലമ്പുഴ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. 2006 മെയ് 18 ന് കേരളത്തിന്റെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
പാർട്ടിയുടെ പരമോന്നത സമിതിയായ പോളിറ്റ് ബ്യൂറോ അംഗമായിരുന്ന അച്യുതാനന്ദനെ പാർട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനുമായുള്ള അഭിപ്രായഭിന്നത പരസ്യപ്രസ്താവനയിലൂടെ വെളിവാക്കിയതിന്റെ പേരിൽ സമിതിയിൽ നിന്നും 2007 മേയ് 26നു താൽക്കാലികമായി പുറത്താക്കി. അച്ചടക്ക നടപടിക്കു വിധേയനായെങ്കിലും പാർട്ടി നിയോഗിച്ച മുഖ്യമന്ത്രി സ്ഥാനത്ത് അച്യുതാനന്ദൻ തുടർന്നു. പാർട്ടി അച്ചടക്കലംഘനത്തെത്തുടർന്ന് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ, 2009 ജൂലൈ 12-ന് വി.എസിനെ പോളിറ്റ് ബ്യൂറോയിൽ നിന്നു പുറത്താക്കുകയും, കേന്ദ്രകമ്മറ്റിയിലേക്ക് തരം താഴ്‌ത്തുകയും ചെയ്തു. എന്നാൽ വി.എസിന് കേരള മുഖ്യമന്ത്രിയായി തുടരാമെന്ന് പി.ബി വ്യക്തമാക്കി അച്ചടക്കലംഘനത്തെത്തുടർന്ന് 2012 ജൂലൈ 22-ന് ചേർന്ന കേന്ദ്രകമ്മറ്റി വി.എസിനെ പരസ്യമായി ശാസിക്കാനുള്ള പോളിറ്റ് ബ്യൂറോ തീരുമാനം അംഗീകരിച്ചു.