കരുനാഗപ്പള്ളിയിൽ ജിതിൻ ജേതാവാകുമോ

കൊല്ലം : കരുനാഗപ്പള്ളിയിൽ പുതിയ രാഷ്ട്രീയ തരംഗത്തിന് ജ്വാല പകർന്നു കരുനാഗപ്പള്ളി നിയോജക മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി വി.എസ്.ജിതിൻ ദേവ് തന്റെ വോട്ട് അഭ്യർത്ഥന തുടരുന്നു. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കേരള രാഷ്ട്രീയത്തിൽ സ്ഥിരമായി കേൾക്കപ്പെടുന്ന ഒരു ശബ്ദമാണ് വി.എസ്. ജിതിൻ ദേവ്. ചാനൽ ചർച്ചകളിലും സമ്മേളനങ്ങളിലും ആത്മവിശ്വാസത്തോടെ സംസാരിക്കുന്ന യുവ നേതാവെന്ന നിലയിലും ജിതിൻ ദേവ് അറിയപ്പെടുന്നു.
പന്തളം എൻ.എസ്.എസ് കോളേജിൽ നിന്നും ഭൗതികശാസ്ത്രത്തിൽ ബിരുദം നേടിയ ജിതിൻ പാരലൽ കോളേജ് അദ്ധ്യാപകനായും ജോലിനോക്കിയിട്ടുണ്ട്.ഇന്ന് ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിക്കുന്ന അദ്ദേഹം 2013-ൽ യുവമോർച്ചയിലൂടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചത്.സോഫ്റ്റ്വെയർ എൻജിനീയറായ ജിതിൻ ദേവ് ഉയർന്ന ശമ്പളമുള്ള ജോലി രാജി വെച്ചിട്ടാണ് പൊതുപ്രവർത്തനരംഗത്ത് ഇറങ്ങിയത്.
കരുനാഗപ്പള്ളിയിലെ ജനങ്ങൾ വർഷങ്ങളായി നേരിടുന്ന എല്ലാ പ്രശ്നങ്ങൾക്കും തന്റെ വിജയത്തിലൂടെ പരിഹാരമുണ്ടാകുമെന്ന് ജിതിൻ പറഞ്ഞു. കഴിഞ്ഞതവണ മണ്ഡലത്തിന് സുപരിചിതമല്ലാത്ത സ്ഥാനാർത്ഥി ആയതിനാൽ ബിജെപിയുടെ യുവജനങ്ങളുടെ വോട്ടുകൾ ഭിന്നിച്ച് പോയിരുന്നതു ജിതിനിലൂടെ തിരിച്ചുപിടിക്കാമെന്ന ലക്ഷ്യം ബിജെപിക്കുമുണ്ട്. കഴിഞ്ഞ കുറെ നാളുകളായി കരുനാഗപ്പള്ളി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ജിതിൻ രാഷ്ട്രീയ ഭേദമന്യേ പ്രാദേശിക പ്രശ്നങ്ങളിൽ ഇടപെടുകയും അവരുടെ പ്രശ്നങ്ങൾ കേട്ടും പരിഹാരങ്ങൾ തേടിയും നടത്തിയ പ്രവർത്തനങ്ങൾ അദ്ദേഹത്തിന് വലിയ അംഗീകാരം നേടിക്കൊടുത്തു.
കൊല്ലം ജില്ലയിലെ ശൂരനാട് തെക്കിലെ ഒരു സാധാരണ അധ്യാപക കുടുംബത്തിലാണ് ജിതിൻ ദേവ് ജനിച്ചത്.
