വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. വിശദമായ മെഡിക്കൽ ബോർഡ് യോഗം അൽപസമയത്തിനകം ചേരും. അച്യുതാനന്ദന്റെ കുടുംബാംഗങ്ങളും പങ്കെടുക്കുന്ന യോഗത്തിൽ തുടർ ചികിത്സ സംബന്ധിച്ച് തീരുമാനമെടുക്കും. നിലവിലെ ആരോഗ്യ സ്ഥിതി വിലയിരുത്തി, തുടർ ചികിത്സകൾ എങ്ങനെ മുന്നോട്ടുകൊണ്ട് പോകണം എന്നത് അടക്കമുള്ള കാര്യങ്ങൾ യോഗത്തിൽ തീരുമാനിക്കും.
വി എസ് അച്യുതാന്ദന്റെ മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെങ്കിലും രക്ത സമ്മർദ്ദവും വൃക്കകളുടെ പ്രവർത്തനവും സാധാരണ നിലയിലായിട്ടില്ല. ശാരീരിക സ്ഥിതി കൂടി കണക്കിലെടുത്ത് ഒന്നിടവിട്ട ദിവസങ്ങളിലാണ് ഡയാലിസിസ് നൽകുന്നത്. കടുത്ത ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ 23നാണ് വി എസ് അച്യുതാനന്ദനെ തിരുവനന്തപുരത്തെ എസ് യു ടി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ എ കെ ശശീന്ദ്രൻ കെ കൃഷ്ണൻകുട്ടി എന്നിവരും, മുതിർന്ന സിപിഎം നേതാവ് പി കെ ഗുരുദാസൻ ഇ പി ജയരാജൻ പി കെ ശ്രീമതി അടക്കമുള്ളവരും ആശുപത്രിയിലെത്തി വിഎസ് അച്യുതാനന്ദനെ സന്ദർശിച്ചിരുന്നു.