പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ വിധി ഇന്ന്

മലപ്പുറം : പ്രമാദമായ മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബാ ശരീഫ് കൊലക്കേസിൽ മഞ്ചേരി ഒന്നാം അഡിഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും. ഷാബ ശരീഫിനെ തട്ടിക്കൊണ്ട് വന്ന് കൊലപ്പെടുത്തിയ കേസിലാണ് വിധി. ഷൈബിന്‍ അഷറഫ് ആണ് മുഖ്യപ്രതി. ഇയാള്‍ ഉള്‍പ്പെടെ കേസില്‍ 15 പ്രതികള്‍ ഉണ്ട്.
കേരളത്തില്‍ ഏറെ ചര്‍ച്ചയായതും നാടകീയവുമായ കേസായിരുന്നു ഷാബാ ശരീഫ് കൊലക്കേസ്. മൃതദേഹമോ മൃതദേഹാവശിഷ്‌ടങ്ങളോ കണ്ടെത്താന്‍ സാധിക്കാത്ത കേസാണിത്. അതിനാല്‍ തന്നെ ശാസ്‌ത്രീയ പരിശോധനാ ഫലങ്ങള്‍ കേസില്‍ നിര്‍ണായകമാണ്.
മൂലക്കുരു ചികിത്സയുടെ ഒറ്റമൂലി രഹസ്യം ചോർത്താനാണ് ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. 2019 ഓഗസ്റ്റ് 1ന് മൈസൂരുവിലെ വീട്ടിൽ നിന്നാണ് ഷാബാ ശരീഫിനെ തട്ടിക്കൊണ്ടുപോയത്. മുക്കട്ടയിലെ ഷൈബിന്‍റെ വീട്ടിൽ താമസിപ്പിച്ച ഷാബാ ശരീഫിനെ 2020 ഒക്ടോബർ 8ന് കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ചാക്കിൽക്കെട്ടി ചാലിയാറിൽ ഒഴുക്കി.
കേസിൽ 80 സാക്ഷികളെ വിസ്‌തരിച്ചു. മൃതദേഹം വെട്ടിനുറുക്കാൻ ഉപയോഗിച്ച പുളിമര പലകയുടെ കുറ്റി അന്വേഷണത്തിൽ കണ്ടെത്തി. നിലമ്പൂർ റെയിൽവേ സ്റ്റേഷന് സമീപം രാധാകൃഷ്‌ണൻ നായർ എന്നയാളുടെ വീട്ടുവളപ്പിലെ പുളിമരത്തിന്‍റെ കുറ്റിയാണ് പൊലീസ് കണ്ടെത്തിയത്. ഈ പുളിമരം മര വ്യാപാരിയായ പറമ്പാടൻ ഉമ്മറിനാണ് രാധാകൃഷ്‌ണൻ വിറ്റത് ഇയാളിൽ നിന്നാണ് ഷാബാ ശരീഫിന്‍റെ മൃതദേഹം വെട്ടിനുറുക്കിയ നൗഷാദ് ഒന്നര മീറ്റർ നീളമുള്ള മരക്കഷണം വാങ്ങിയത്.
കൊലപാതകത്തിന് തൊട്ടടുത്ത ദിവസമാണ് മരക്കഷണം വാങ്ങിയത്. വെട്ടിനുറുക്കാൻ അനുയോജ്യവും ബലമുള്ളതുമായതിനാലാണ് പുളിമരക്കഷആണം തെരഞ്ഞെടുത്തതെന്ന് പ്രതി നൗഷാദ് പൊലീസിനോട് പറഞ്ഞു. ഷൈബിൻ അഷ്റഫ് (37), ഷിഹാബുദ്ദീൻ (39), ഷബീബ് റഹ്‌മാൻ (33), ഷെഫീഖ് (31), മുഹമ്മദ് അജ്‌മൽ (33), നിഷാദ് (32), സുനിൽ (43), എസ് സുന്ദരൻ (63), മിഥുൻ (30), കൃഷ്‌ണപ്രസാദ് (29), ഫസ്‌ന (31), അബ്‌ദുൽ വാഹിദ് (29), നൗഷാദ് എന്നിവരാണ് പ്രതികൾ. ഫാസിൽ, പൊരി ഷമീം എന്നീ രണ്ട് പ്രതികളെ പിടികൂടാനായില്ല.