വെള്ളാപ്പള്ളി ശ്രീനാരായണ ഗുരുദേവനെ പഠിക്കണം: മുല്ലപ്പള്ളി

മലപ്പുറം:കേരളം കൂടുതൽ വർഗീയമാകുന്നുവെന്ന് കെപിസിസി മുന്‍ അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. സ്വാമി വിവേകാനന്ദൻ ഇപ്പോൾ ഉണ്ടായിരുന്നെങ്കിൽ, ഭ്രാന്താലയത്തിന് പകരം അതിനെക്കാൾ ക്രൂരമായ വാക്ക് ഉപയോഗിച്ചേനെയെന്നും അദ്ദേഹം പറഞ്ഞു.എല്ലാ ന്യൂനപക്ഷങ്ങളും അസംതൃപ്തർ, എല്ലാവർക്കും അന്യതാബോധം ഉണ്ടായിരിക്കുന്നു.
വെള്ളാപ്പള്ളി നടേശന്റെ മലപ്പുറം പരാമർശത്തെ അദ്ദേഹം അപലപിച്ചു.എസ്എൻഡിപി ജനറല്‍ സെക്രട്ടറി ശ്രീനാരായണ ഗുരുദേവന പഠിക്കണം.. വെള്ളാപ്പള്ളിയുടെ ആദ്യത്തെ പ്രസ്താവനയല്ല ഇത്. എല്ലാ സമയത്തും വെള്ളാപ്പള്ളിയുടെ പ്രസ്താവനകൾ വിഭാഗീയതയെ തുണയ്ക്കുന്നതാണ്.. ശ്രീനാരായണഗുരു കാണിച്ച വഴിയിലൂടെ പോകാൻ വെള്ളാപ്പള്ളി തയ്യാറാവണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മലപ്പുറത്തിനെതിരെ രൂക്ഷ പരാമർശവുമായി എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കഴിഞ്ഞ ദിവസം രംഗത്ത് വിന്നിരുന്നു. പേടിച്ചും ശ്വാസ വായു കിട്ടാതെയുമാണ് മലപ്പുറത്ത് ഒരു വിഭാഗം ജീവിക്കുന്നത് എന്നാണ് അദ്ധേഹം പറഞ്ഞത്. മലപ്പുറം ഒരു പ്രത്യേക രാജ്യമാണെന്നും അദ്ദേഹം കളിയാക്കി. ചുങ്കത്തറയിലെ പൊതു പരിപാടിയിലായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം.
വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ മുസ്ളീം സംഘടനകൾ ശക്തമായ പ്രതിഷേധവുമായി വന്നിരിക്കയാണ്.
പ്രസംഗത്തിലെ ഒരു ഭാഗം അടർത്തിയെടുത്ത് തന്നെ വർഗ്ഗീയ വാദിയാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്ന് വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.