ഗാസയ്‌ക്കുള്ള സഹായം പുനരാരംഭിച്ച് UAE

അബുദാബി: ഗാസയ്‌ക്കുള്ള സഹായം പുനരാരംഭിച്ച് യുഎഇ . ജനജീവിതം ദുരിതത്തിലാണെന്നും ആവശ്യമായ സഹായങ്ങള്‍ എത്തിക്കുന്നുണ്ടെന്നും യുഎഇയുടെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഷെയ്ഖ് അബ്‌ദുല്ല ബിൻ സായിദ് അൽ നഹ്യാൻ. ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ദുരിതം അനുഭവിക്കുന്ന പലസ്‌തീൻ ജനതയുടെ ജീവൻ രക്ഷിക്കാനുളള സഹായത്തിനായി യു.എ.ഇയുടെ ശ്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. കര, കടല്‍, വ്യോമ പാതകള്‍ വഴിയുള്ള നമ്മുടെ സഹായ പ്രവർത്തനങ്ങൾ തുടരും. ഏറ്റവും കൂടുതൽ ആവശ്യം ആര്‍ക്കാണെന്ന് കണക്കാക്കി അതിന്‍റെ അടിസ്ഥാനത്തിൽ സഹായം എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.കര, വ്യോമ, കടൽ മാർഗങ്ങളിലൂടെ ഏറ്റവും ആവശ്യമുള്ളവർക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്നത് ഞങ്ങൾ തുടരും” എന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സില്‍ അദ്ദേഹം കുറിച്ചു. യുദ്ധം, ഉപരോധം, വൈദ്യുതി ക്ഷാമം, ആശുപത്രികളിൽ മരുന്നില്ലായ്‌മ, കുടിവെള്ളത്തിന്‍റെ ലഭ്യതയില്ലായ്‌മ, പട്ടിണി എന്നീ പ്രശ്‌നങ്ങള്‍ ഗാസയിലെ ജനങ്ങൾ നേരിടുന്നു. ഈ കടുത്ത പ്രതിസന്ധി കുട്ടികളെയും സ്ത്രീകളെയുമാണ് നേരിട്ട് ബാധിച്ചത്. ഗാസയിലെ ദുരന്ത ബാധിത പ്രദേശത്തിലെ വലിയൊരു വിഭാഗം ജനങ്ങൾ ഇപ്പോൾ ശുദ്ധജലവും മരുന്നുകളും ഭക്ഷണവും ലഭിക്കാതെ അതിയായ ദുരിതത്തിൽ കഴിയുന്ന സാഹചര്യത്തിലാണ് യു.എ.ഇയുടെ ഇടപെടല്‍.
മാനുഷിക സഹായത്തിനായി എയർ ഡ്രോപ്പ് പ്രവർത്തനങ്ങൾ ഉടനടി പുനരാരംഭിക്കുമെന്ന് യുഎഇ ഉപപ്രധാനമന്ത്രി വ്യക്തമാക്കി. പലസ്‌തീൻ ജനതയെ ദുരിന്തത്തില്‍ നിന്ന് പിന്തുണയ്ക്കാനുള്ള പ്രവർത്തനങ്ങളില്‍ യു.എ.ഇയുടെ മനുഷ്യസഹായങ്ങള്‍ കാര്യക്ഷമമായി തുടരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
യുഎഇ വിവിധ മാനുഷിക സംരംഭങ്ങളിലൂടെ അടിയന്തര വൈദ്യസഹായവും ഗാസയിലെത്തിക്കുന്നു. നിരവധി ഭക്ഷണസാധനങ്ങളും അടിയന്തര മരുന്നുകളും യു.എ.ഇയുടെ നേതൃത്വത്തിൽ വ്യോമമാര്‍ഗത്തിലൂടെ എത്തിക്കുന്ന ഓപ്പറേഷന്‍ പദ്ധതിയാണ് “ബേർഡ്‌സ് ഓഫ് ഗുഡ്നെസ്”. ഗാസയിലെ ജനങ്ങൾക്ക് ഇന്ന് ഏറ്റവും ആവശ്യമായത് മാനുഷിക പരിഗണനയാണെന്ന ബോധ്യത്തിലാണ് യുഎഇയുടെ ഇടപെടലുകളെന്നും ഉപപ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.