ഇന്ത്യ-പാക് വെടിനിര്‍ത്തലില്‍ മധ്യസ്ഥത വഹിച്ചുവെന്ന് ആവര്‍ത്തിച്ച് ട്രംപ് (VIDEO)

വാഷിങ്ടണ്‍: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ അഞ്ച് ജെറ്റ് വിമാനങ്ങള്‍ തകര്‍ക്കപ്പെട്ടെന്ന അവകാശവാദവുമായി അമേരിക്കന്‍ പ്രസിഡൻ്റ് ഡൊണാള്‍ഡ് ട്രംപ്. ജെറ്റ് തകര്‍ന്നുവെന്ന് ട്രംപ് പറഞ്ഞെങ്കിലും ഇന്ത്യയുടെതാണോ പാകിസ്ഥാൻ്റേതാണോ എന്ന് വ്യക്തമാക്കിയിട്ടില്ല. വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ പ്രതിനിധികള്‍ക്കൊപ്പമുള്ള അത്താഴ വിരുന്നിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.
ഇരു രാജ്യങ്ങളും തമ്മിലുള്ള വെടിനിര്‍ത്തലിന് മധ്യസ്ഥ വഹിച്ചത് താനാണെന്ന് ട്രംപ് ആവര്‍ത്തിച്ചു. “ഞങ്ങള്‍ കുറേ യുദ്ധങ്ങള്‍ അവസാനിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയും പാകിസ്ഥാനുമുള്ള പ്രശ്‌നം ഗുരുതരമായിരുന്നു. പരസ്‌പരം ജെറ്റുകകള്‍ വെടിവെച്ചിട്ടിരുന്നു. വാസ്‌തവത്തില്‍ അഞ്ച് ജെറ്റുകളാണ് വെടുവച്ചിട്ടതെന്ന് തോന്നുന്നു. രണ്ട് ആണവ രാജ്യങ്ങളും പരസ്‌പരം ഏറ്റുമുട്ടുകയായിരുന്നു. ഒരു യുദ്ധത്തിലേത്ത് കടക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു ഇരുവരും.
ഇറാനില്‍ നമ്മള്‍ എന്താണ് ചെയ്‌തതെന്ന് കണ്ടതല്ലെ. അവരുടെ ആണവശേഷി പൂര്‍ണമായും തകര്‍ത്തു. പക്ഷേ ഇന്ത്യയും പകിസ്ഥാനെയും സംബന്ധിച്ച് ഇരുവരും യുദ്ധവുമായി മുന്നോട്ട് പോകാന്‍ തയ്യാറായിരുന്നു. ക്രമേണ അവര്‍ യുദ്ധ മുഖത്തെത്തി. ഒടുവില്‍ വ്യാപാര കരാര്‍ മുന്നില്‍ നിര്‍ത്തി ഞങ്ങളത് പരിഹരിച്ചു. അമേരിക്കയുമായി നിങ്ങളൊരു വ്യാപാരക്കരാറില്‍ ഏര്‍പ്പെടാന്‍ ആഗ്രഹക്കുന്നില്ലേ എന്ന് ചോദിച്ചു. എന്നാല്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച് നിങ്ങള്‍ യുദ്ധം തുടരുവാണെങ്കില്‍ ഇരുവരുമായി വ്യാപര കരാറില്‍ ഏര്‍പ്പെടാന്‍ അമേരിക്കയ്ക്ക് താല്‍പര്യമില്ലെന്ന് ഇരു രാജ്യക്കാര്‍ക്കും മുന്നറിയിപ്പ് നല്‍കി “ട്രംപ് പറഞ്ഞു. ഇന്ത്യ-പാക് സംഘര്‍ഷം പരിഹരിക്കാൻ ട്രംപാണ് മധ്യസ്ഥത വഹിച്ചതെന്ന അവകാശവാദം വീണ്ടും ശ്രദ്ധ നേടുകയാണ്. കാരണം, ട്രംപിൻ്റെ അവകാശവാദം തള്ളി ഇന്ത്യൻ വിദേശകാര്യമന്ത്രാലയം നേരത്തെ രംഗത്തെത്തിയിരുന്നു.
മെയ് 10 നാണ് ഇന്ത്യയും പാകിസ്ഥാനും വെടിനിര്‍ത്തല്‍ കരാറില്‍ ഏര്‍പ്പെട്ടത്. ഓപ്പറേഷന്‍ സിന്ദൂറില്‍ ഇന്ത്യക്ക് യാതൊരു നഷ്‌ടവും സംഭവിച്ചിട്ടില്ലെന്നും, ലക്ഷ്യം വച്ച 13 പാക് വ്യോമ താവളങ്ങളും തകര്‍ത്തതിന് ഉപഗ്രഹ ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ വ്യക്തമാക്കിയിരുന്നു. നിരവധി പാകിസ്ഥാന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി എയർ മാർഷല്‍ എ.കെ ഭാരതി വ്യക്തമാക്കിയിരുന്നു. അതേസമയം, പാകിസ്ഥാൻ്റെ പിഎഎഫ് വിമാനത്തിന് മാത്രമേ ചെറിയ തോതില്‍ കേടുപാടുകള്‍ സംഭവിച്ചിട്ടുള്ളുവെന്നാണ് പാകിസ്ഥാൻ്റെ വാദം.
ഇന്ത്യന്‍ ജെറ്റുകള്‍ വെടിവച്ചിട്ടതായും അതില്‍ ഫ്രഞ്ച് നിര്‍മിതമായ മൂന്ന് റാഫേല്‍ യുദ്ധ വിമാനങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും പാകിസ്ഥാന്‍ വ്യേമസേന പറഞ്ഞിരുന്നു. അതിനോടൊപ്പം ഇന്ത്യന്‍ പൈലറ്റുമരെ പിടികൂടിയതായും പാകിസ്ഥാന്‍ അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതിനെ സംബന്ധിച്ചുള്ള യാതൊരു തെളിവും ഇതുവരെ പാകിസ്ഥാൻ നല്‍കിയിട്ടില്ല. അതേസമയം, ഓപ്പറേഷൻ സിന്ദൂറിന് ആഴ്‌ചകള്‍ക്ക് ശേഷം ഇന്ത്യൻ വ്യോമസേനയ്ക്ക് (IAF) വിമാനങ്ങൾ നഷ്‌ടപ്പെട്ടുവെന്ന് ഇന്ത്യൻ പ്രതിരോധ മേധാവി ജനറൽ അനിൽ ചൗഹാൻ സമ്മതിച്ചു. എന്നാൽ ആറ് ഇന്ത്യൻ ജെറ്റുകൾ നശിപ്പിക്കപ്പെട്ടുവെന്ന പാകിസ്ഥാൻ്റെ അവകാശവാദം അദ്ദേഹം തള്ളിക്കളഞ്ഞു.