തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ
തിരുവനന്തപുരം : തലസ്ഥാനം കുരുങ്ങി. വീർപ്പുമുട്ടി ജനങ്ങൾ. സെക്രട്ടേറിയറ്റ് ഉപരോധത്തോടനുബന്ധിച്ച് നഗരത്തിൽ രാവിലെ മുതൽ അനുഭവപ്പെട്ടത് രൂക്ഷമായ ഗതാഗതക്കുരുക്ക്. കന്റോൺമെന്റ് ഗേറ്റ് ഒഴികെ സെക്രട്ടേറിയറ്റിന്റെ മറ്റ് മൂന്ന് ഗേറ്റുകളും ബിജെപി സമരക്കാർ ഉപരോധിച്ചു. വെള്ളിയാഴ്ച വൈകീട്ട് ആരംഭിച്ച മാർച്ചിൽ പങ്കെടുക്കാൻ വിവിധ ജില്ലകളിൽനിന്ന് പ്രവർത്തകർ എത്തിയിരുന്നു. ഉപരോധത്ത തുടർന്ന് നേരത്തേ തന്നെ പോലീസ് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഇത് പൂർണമായും ഫലപ്രദമായില്ല. ഇത് പോലീസിന്റെ വീഴ്ചയാണെന്നും ആരോപണമുണ്ട്. ബേക്കറി ജങ്‌ഷൻ ഭാഗത്തായിരുന്നു ഗതാഗതക്കുരുക്ക് രൂക്ഷം. പാളയം മുതൽ ജിപിഒ വരെ വാഹനഗതാഗതം പൂർണമായും തടഞ്ഞിരുന്നു. ജനറൽ ആശുപത്രി ഭാഗത്തുനിന്ന് സ്റ്റാച്യുവഴി കിഴക്കേക്കോട്ടയിലേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി ഫ്ളൈഓവർ വഴിയാണ് കടത്തിവിട്ടത്.പിഎംജി ഭാഗത്തുനിന്നും തമ്പാനൂരിലേക്കുള്ള വാഹനങ്ങൾകൂടി എത്തിയപ്പോൾ ഇവിടെ കുരുക്ക് മുറുകി .വഴുതക്കാട്, ജഗതി എന്നിവിടങ്ങളിലേക്കുള്ള വാഹനങ്ങളും മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു. പ്രധാന റോഡുകളിൽ ഗതാഗതക്രമീകരണം ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇടറോഡുകളിലും കനത്ത തിരക്കനുഭവപ്പെട്ടു. തമ്പാനൂർ, മോഡൽ സ്‌കൂൾ ജങ്‌ഷൻ, പാളയം, പിഎംജി എന്നിവിടങ്ങളിലും ഗതാഗതക്കുരുക്കനുഭവപ്പെട്ടു. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരമുറകൾ മാറ്റണമെന്നാണ് ജനകീയ അഭിപ്രായം.
