ഇന്ന് ഭഗത് സിങ് രക്തസാക്ഷിത്വ ദിനം!

ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ധീര സോഷ്യലിസ്റ്റ് വിപ്ലവകാരിയായിരുന്നു ഭഗത് സിങ്ങിന്‍റെ രക്തസാക്ഷിത്വ ദിനം ഇന്ന്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പോരാടി രക്തസാക്ഷിത്വം വരിച്ച ആദ്യ വിപ്ലവകാരിയായിരുന്നു ഭഗത് സിങ്. ലാഹോർ ഗൂഢാലോചനയിൽ പങ്കാളികളായ ഭഗത് സിങ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവരെ 1931 മാർച്ച് 23ന് ബ്രിട്ടീഷ് സർക്കാർ വധശിക്ഷക്ക് വിധേയനാക്കി. ബ്രിട്ടീഷ് രാജിനെതിരെ തന്‍റെ ബാല്യകാലം മുതൽതന്നെ ഭഗത് സിങ് പ്രവർത്തിച്ചിരുന്നു.
1931 മാര്‍ച്ച് 23ന് ഇന്നത്തെ പാകിസ്ഥാനില്‍ സ്ഥിതി ചെയ്യുന്ന ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് ഭഗത് സിങ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവരെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റിയത്.
ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിന് അഹിംസ മാർഗങ്ങള്‍ക്ക് ഏറെ പങ്കുണ്ടെങ്കിലും, ഒരുപാട് വിപ്ലവകാരികളുടെയും പോരാട്ടത്തിന്‍റെ ഫലം കൂടിയാണ് രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചത്. “എന്‍റെ മരണം കൊണ്ട് എന്‍റെ രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കുകയാണെങ്കില്‍ അത് ഞാൻ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നുവെന്ന്” ഉറക്കെ പ്രഖ്യാപിച്ച പോരാളി കൂടിയാണ് ഭഗത് സിങ്. വെറും 23 വയസുള്ളപ്പോഴാണ് അദ്ദേഹം പിറന്ന നാടിന് വേണ്ടി തൂക്കുകയര്‍ സ്വീകരിക്കുന്നത്.യൗവ്വനത്തിന്‍റെ ചോരത്തിളപ്പില്‍ രാജ്യത്തിന് വേണ്ടി വിപ്ലവം നയിച്ച അദ്ദേഹം യുവതലമുറയ്‌ക്ക് പ്രചോദനമാണ്. എവിടെയെല്ലാം അനീതി നടമാടുന്നുവോ അവിടെയല്ലാം ഭഗത് സിങ് ഉറക്കെ പ്രഖ്യാപിച്ച് “ഇങ്ക്വിലാബ് സിന്ദാബാദ്” എന്ന അലയൊലികള്‍ ഇന്നും കേള്‍ക്കാം. മനുഷ്യന്‍റെ ശരീരത്തെ മാത്രമേ കൊലപ്പെടുത്താൻ സാധിക്കുകയെന്നും ശക്തമായ മനസ്, ആശയങ്ങൾ, ചിന്തകൾ തുടങ്ങിയവക്ക് മരണമില്ലെന്നും അദ്ദേഹം വിശ്വസിച്ചിരുന്നു.
ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി രക്തസാക്ഷിത്വം വഹിച്ച ധീര വിപ്ലവകാരികളായ ഭഗത് സിങ്, സുഖ്ദേവ്, രാജ്‌ഗുരു എന്നിവരെ അനുസ്‌മരിക്കുന്നതിന് ഇന്ന് ഷഹീദ് ദിവസ് ആയി രാജ്യം ആചരിക്കുന്നു. ഈ വിപ്ലവകാരികളുടെ വീര ത്യാഗങ്ങൾ, നീതി, ധൈര്യം, ദേശസ്നേഹം എന്നിവയുടെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ യുവമനസുകളെ പ്രേരിപ്പിക്കുന്നു.