ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനമുണ്ടാകില്ല

ദില്ലി: ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ പ്രത്യേക പാർലമെന്‍റ് സമ്മേളനം വിളിക്കണമെന്ന പ്രതിപക്ഷ ആവശ്യം കേന്ദ്ര സർക്കാർ തള്ളി. പാർലമെന്‍റ് വർഷകാല സമ്മേളനത്തിന്‍റെ തീയതി പ്രഖ്യാപിച്ച സർക്കാർ എല്ലാ കാര്യങ്ങളും ഇതിൽ പ്രതിപക്ഷത്തിന് ചർച്ച ചെയ്യാം എന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ആംആദ്മി പാർട്ടി ഇന്ത്യ സഖ്യവുമായുള്ള ബന്ധം അവസാനിപ്പിച്ചതും എൻസിപി തെറ്റിനില്ക്കുന്നതും പ്രതിപക്ഷത്തുണ്ടാക്കിയ ഭിന്നത മുതലെടുത്താണ് പ്രത്യേക സമ്മേളനം വേണ്ടെന്ന് കേന്ദ്രം തീരുമാനിച്ചത് എന്നാണ് വിവരം.
ഓപ്പറേഷൻ സിന്ദൂർ ചർച്ച ചെയ്യാൻ ഈ മാസം പതിനാറിന് പ്രത്യേക പാർലമെന്‍റ് സമ്മേളനം ചേരും എന്ന സൂചന നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഇന്ന് വർഷകാല സമ്മേളനത്തിന്‍റെ തീയതി പ്രഖ്യാപിച്ച് സർക്കാർ പ്രത്യേക സമ്മേളനം ഇല്ല എന്ന് വ്യക്തമാക്കി. ഓഗസ്റ്റ് 12 വരെ നീണ്ടു നിൽക്കുന്ന വർഷകാല സമ്മേളനമാണ് നിശ്ചയിച്ചിരിക്കുന്നത്.
ഇത്തവണ ജസ്റ്റിസ് യശ്വന്ത് വർമ്മയ്ക്കെതിരായ ഇംപീച്ച്മെന്‍റ് പ്രമേയവും സമ്മേളനത്തിൽ ചർച്ചയാകും. എല്ലാ സമ്മേളനവും പ്രത്യേകതയുള്ളതാണ് എന്നാണ് പാർലമെന്‍ററികാര്യമന്ത്രി കിരൺ റിജിജു വിശദീകരിച്ചു.