കാലാവധി ഏഴ് ദിവസം കൂടി; ജോക്കർ വേഷം കെട്ടി നിശബ്‌ദ നാടകവുമായി വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ

തിരുവനന്തപുരം: പൊരിവെയിലത്ത് മുട്ടിലിഴഞ്ഞും യാചിച്ചും അധികൃതരുടെ ശ്രദ്ധയിലേയ്ക്ക് വിവിധ സമരമുറകളിലൂടെ തങ്ങളുടെ ദയനീയ സ്ഥിതി ബോധ്യപ്പെടുത്തികൊണ്ടിരിക്കുന്ന വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ , റാങ്ക് ലിസ്‌റ്റ് കാലാവധി അവസാനിക്കാന്‍ ഏഴ് ദിവസം കൂടി ശേഷിക്കെ സെക്രട്ടേറിയറ്റ് നടയിൽ ജോക്കർ വേഷം കെട്ടി നിശബ്‌ദ നാടകം അവതരിപ്പിച്ചു. . ഏപ്രിൽ 19 നാണ് റാങ്ക് ലിസ്‌റ്റിൻ്റെ കാലാവധി അവസാനിക്കാനിരിക്കെയാണ് വനിതാ സിപിഒ റാങ്ക് ഹോൾഡർമാരുടെ വേറിട്ട പ്രതിഷേധം
ഏപ്രിൽ രണ്ടിനായിരുന്നു വനിതാ സിപിഒ റാങ്ക് ഹോൾഡർമാർ സെക്രട്ടേറിയറ്റ് നടയിൽ രാപ്പകൽ സത്യാഗ്രഹം തുടങ്ങിയത്. പ്ലാവില തൊപ്പിയണിഞ്ഞും ഭിക്ഷയാചിച്ചും ശയന പ്രദിക്ഷണം നടത്തിയും കൈയിൽ കർപ്പൂരം കത്തിച്ചും കല്ലുപ്പിൽ ഒറ്റക്കാലിൽ നിന്നും ഉദ്യോഗാർഥികൾ സമരം ചെയ്തിരുന്നു. എന്നാൽ അധികൃതരുമായി ഇതു വരെ ചർച്ചയ്ക്ക് വഴിയൊരുങ്ങിയിരുന്നില്ല.
കഴിഞ്ഞ ദിവസം റാങ്ക് ഹോൾഡർമാർ മുഖ്യമന്ത്രിയെ നേരിട്ടു കണ്ടു പരാതിപ്പെടാൻ ശ്രമിച്ചിരുന്നെങ്കിലും കൂടിക്കാഴ്‌ചയ്‌ക്ക് സാധിക്കാതെ മടങ്ങുകയായിരുന്നു. രാപ്പകൽ സമരം തുടങ്ങിയിട്ട് ഇന്ന് 12 ദിവസം പൂർത്തിയായി. 967 പേരാണ് വനിതാ സിപിഒ റാങ്ക് ലിസ്‌റ്റിലുള്ളത്. റാങ്ക് ലിസ്‌റ്റിലെ 292 പേർക്ക് നിയമനം കിട്ടി. കഴിഞ്ഞ വർഷങ്ങളിൽ സിപിഒ റാങ്ക് ലിസ്‌റ്റിൽനിന്ന് 60 ശതമാനം നിയമനമാണ് നടന്നത്. എന്നാൽ വനിത സിപിഒ റാങ്ക് ലിസ്‌റ്റിനെ സർക്കാർ പൂർണമായി അവഗണിക്കുകയാണെന്നും ആരോപണമുണ്ട്. 60.67 മാർക്കായിരുന്നു വനിതാ സി പി ഒ പരീക്ഷയുടെ കട്ട് ഓഫ് മാർക്ക്.