ചാരക്കേസ്; മലയാളി ഉള്‍പ്പെടെ 3 പേര്‍ കൂടി അറസ്റ്റില്‍

എറണാകുളം : ദേശീയ അന്വേഷണ ഏജൻസി വിശാഖപട്ടണം ചാരക്കേസില്‍ മലയാളി ഉള്‍പ്പെടെ മൂന്നു പേരെ കൂടി അറസ്റ്റ് ചെയ്‌തു. കൊച്ചി കപ്പൽശാലയിലെ മുൻ ട്രെയിനി കടമക്കുടി സ്വദേശി പിഎ അഭിലാഷാണ് പിടിയിലായ മലയാളി. ഉത്തര കന്നഡ ജില്ലയിൽ നിന്ന് വേതൻ ലക്ഷ്‌മൺ ടൻഡൽ, അക്ഷയ് രവി നായിക് എന്നിവരെയും എൻഐഎ അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
പ്രതിരോധ മേഖലയിലെ തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് ചോർത്തിനൽകി എന്നാണ് കേസ്. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയില്‍ നിന്നാണ് എന്‍ഐഎ സംഘം പിടികൂടിയത്. കൊച്ചിയിലെയും കാർവാർ നാവിക സേന ആസ്ഥാനത്തെയും ഇന്ത്യൻ പ്രതിരോധ സ്ഥാപനങ്ങളെ കുറിച്ചുള്ള തന്ത്രപ്രധാനമായ വിവരങ്ങളും പാകിസ്ഥാന് ചോർത്തി നൽകിയെന്ന ഗുരുതരമായ കുറ്റമാണ് പ്രതികൾക്കെതിരെ ആരോപിക്കുന്നത്.അറസ്റ്റിലായ മൂന്ന് പ്രതികളും തന്ത്രപ്രധാന വിവരങ്ങൾ പാകിസ്ഥാൻ ഏജൻസിക്ക് കൈമാറുകയും പ്രതിഫലമായി പണം സ്വീകരിച്ചതായും എൻഐഎ കണ്ടെത്തിയിട്ടുണ്ട്. പിടിയിലായ കൊച്ചി സ്വദേശി പിഎ അഭിലാഷ് കുറച്ച് കാലമായി എൻഐഎയുടെ നിരീക്ഷണത്തിലുള്ള വ്യക്തി കൂടിയായിരുന്നു. കഴിഞ്ഞ വർഷം അഭിലാഷിനെയും കൊച്ചി കപ്പൽശാലയിലെ വെൽഡർ കം ഫിറ്ററായ തിരുവനന്തപുരം സ്വദേശി അഭിഷേകിനെയും എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തിരുന്നു.
സാമൂഹിക മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട പാക് ചാരവനിതയ്ക്ക് സുപ്രധാന വിവരങ്ങൾ കൈമാറി എന്നായിരുന്നു കേസ്. തുടർന്ന് അഭിലാഷിനെ വിട്ടയച്ചെങ്കിലും എൻഐഎ നിരീക്ഷണം ശക്തമാക്കിയിരുന്നു. ഇതോടെ വിശാഖപട്ടണം ചാരക്കേസിൽ അറസ്റ്റിലായവരുടെ ആകെ എണ്ണം എട്ടായി. 2023 ജൂണിലാണ് ഈ കേസ് എൻഐഎ ഏറ്റെടുത്തത്.