സിദ്ധാർഥ് കേസ് :നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് അനുമതി

എറണാകുളം: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിൻ്റെ മരണവുമായി ബന്ധപ്പെട്ട് സർക്കാർ കെട്ടിവച്ച നഷ്ടപരിഹാരത്തുക പിൻവലിക്കാൻ കുടുംബത്തിന് ഹൈക്കോടതിയുടെ ഇടക്കാല അനുമതി. എന്നാൽ, ഈ ഏഴുലക്ഷം രൂപ പിൻവലിക്കേണ്ടത് സർക്കാരിൻ്റെ അപ്പീലിലെ അന്തിമ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും. കോടതിയുടെ നിർദേശത്തെ സംസ്ഥാന സർക്കാർ ശക്തമായി എതിർത്തെങ്കിലും ഹൈക്കോടതി ഡിവിഷൻ ബെഞ്ച് അംഗീകരിച്ചില്ല.ദേശീയ മനുഷ്യാവകാശ കമ്മിഷൻ ഉത്തരവിട്ട ഏഴുലക്ഷം രൂപ ഹൈക്കോടതിയുടെ മുൻ ഉത്തരവ് പ്രകാരം സർക്കാർ കോടതിയിൽ കെട്ടിവച്ചിരുന്നു. നഷ്ടപരിഹാരം നൽകണമെന്ന് ഉത്തരവിടാൻ കമ്മിഷന് നിയമപരമായ അധികാരമില്ലെന്നായിരുന്നു സംസ്ഥാന സർക്കാരിൻ്റെ പ്രധാന വാദം. എന്നാൽ സിദ്ധാർഥിൻ്റെ കുടുംബത്തിന് നീതി ഉറപ്പാക്കാൻ ഈ തുക നൽകേണ്ടത് അത്യാവശ്യമാണെന്ന് മനുഷ്യാവകാശ സംഘടനകൾ വാദിച്ചു.
പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാം വർഷ ബിരുദ വിദ്യാർഥിയായിരുന്ന ജെ എസ് സിദ്ധാർഥിനെ 2024 ഫെബ്രുവരി 18-നാണ് ഹോസ്റ്റൽ മുറിയിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ആദ്യഘട്ടത്തിൽ ആത്മഹത്യയായി കണക്കാക്കിയിരുന്നെങ്കിലും, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ കേസിൻ്റെ ഗതി മാറി. സിദ്ധാർഥിൻ്റെ ശരീരത്തിൽ ക്രൂരമായ മർദനമേറ്റതിൻ്റെ ക്ഷതങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടിൽ കണ്ടെത്തി.