മുങ്ങിയ കപ്പലിലെ കണ്ടെയ്നർ കൊല്ലം കരുനാഗപ്പള്ളി തീരത്തടിഞ്ഞു

കൊല്ലം: കൊച്ചി പുറങ്കടലിൽ മുങ്ങിയ എംഎസ്‌സി എൽസ 3 എന്ന കപ്പലിലെ കണ്ടെയ്നർ കൊല്ലം തീരത്തടിഞ്ഞു. കരുനാഗപ്പള്ളി ചെറിയഴീക്കലാണ് കണ്ടെയ്നർ തീരത്തടിഞ്ഞത്. ഒരു കണ്ടെയ്നർ കടൽ ഭിത്തിയിൽ ഇടിച്ചുനിൽക്കുന്ന നിലയിലാണ്. തീരത്ത് അടിഞ്ഞത് ഒഴിഞ്ഞ കണ്ടെയ്നറാണെന്നാന്ന് പ്രാഥമിക നിഗമനം. കണ്ടെയ്നറിന്റെ ഒരു വശം തുറന്ന നിലയിലാണ്. ജനവാസ മേഖലയ്‌ക്ക് അടുത്താണ് കണ്ടെയ്നർ അടിഞ്ഞത്. സമീപത്തെ വീടുകളിലുള്ളവരോട് മാറാൻ നിർദേശം നൽകി. കൊല്ലം കലക്ടർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി.
കപ്പലിൽ നിന്നു കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകിയെത്താൻ ഏറ്റവും കൂടുതൽ സാധ്യതയുള്ളത് ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലയുടെ തീര മേഖലകളിലാണെന്നാണ് ഭൗമശാസ്ത്ര മന്ത്രാലയത്തിനു കീഴിലുള്ള ദി ഇന്ത്യൻ നാഷനൽ സെന്റർ ഫോർ ഓഷ്യൻ ഇൻഫർമേഷൻ സർവീസസിന്റെ (ഇൻകോയ്സ്) വിലയിരുത്തൽ. അടുത്ത 96 മണിക്കൂറിനകം ഈ ഭാഗത്തേക്കു കപ്പലുകളിലെ വസ്തുക്കൾ ഒഴുകിയെത്തിയേക്കാം. 73 കാലി കണ്ടെയ്നർ ഉൾപ്പെടെ കപ്പലിൽ 623 കണ്ടെയ്നറുകളാണ് ഉണ്ടായിരുന്നത്. ഇതിൽ 13 എണ്ണത്തിൽ ഹാനികരമായ രാസവസ്തുക്കളും 12ൽ കാൽസ്യം കാർബൈഡുമായിരുന്നു