കപ്പൽ തീപിടിത്തം: എറണാകുളം, കോഴിക്കോട് കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദ്ദേശം

തിരുവനന്തപുരം: കേരളാ തീരത്തെ കപ്പൽ തീപിടിത്തത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നു . വാൻഹായ് 503 എന്ന കപ്പൽ കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ വച്ചാണ് തീപിടിച്ചതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. ഇത് ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലത്തിലാണ് ഉള്ളത് .
കപ്പലിൽ നിന്നും 20 കൺടെയ്നറുകൾ കടലിൽ വീണതായും പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായതായും വിവരമുണ്ട്. 22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടിയിട്ടുണ്ട് . ഇവരെ രക്ഷപ്പെടുത്താൻ ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം .
കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചു. കപ്പലിലെ പലർക്കും പൊള്ളലേറ്റിട്ടുണ്ട്.കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോടെ നിർദേശിച്ചു. കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിലും വ്യക്തതയില്ല.