ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി
 
                തിരുവനന്തപുരം : സെൻസർ ബോർഡിന്റെ കട്ടുകൾക്ക് എതിരെ ഹാൽ സിനിമയുടെ അണിയറ പ്രവർത്തകർ സമർപ്പിച്ച ഹർജി ഹൈക്കോടതി തിങ്കളാഴ്ചയിലേക്ക് മാറ്റി. ‘A’ സർട്ടിഫിക്കറ്റ് ആണ് നൽകുന്നത് എങ്കിൽ എന്തിനാണ് സീനുകൾ കട്ട് ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ കോടതിയിൽ ചോദിച്ചു. സെൻസർ ബോർഡ് നിർദേശ പ്രകാരം സീനുകൾ കട്ട് ചെയ്താൽ ‘A’ സർട്ടിഫിക്കറ്റ് നൽകാം എന്ന് പറയുന്നതിന്റെ അർത്ഥം എന്താണെന്ന് അണിയറപ്രവർത്തകർ ചോദിച്ചു.
സീനുകൾ കട്ട് ചെയ്താൽ എ സർട്ടിഫിക്കറ്റ് ഒഴിവാക്കേണ്ടതാണെന്ന് അണിയറപ്രവർത്തകർ പറഞ്ഞു. ഒരു തരത്തിലും അംഗീകരിക്കാൻ പാറ്റത്ത നിലപാട് സിബിഎഫ്സി സ്വീകരിക്കുന്നതെന്ന് അണിയറപ്രവർത്തകർ വ്യക്തമാക്കി. ആവിഷ്കാര സ്വാതന്ത്ര്യം തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചിത്രത്തിൽ ബിഷപ്പ് മിശ്രവിവാഹത്തെ പ്രോത്സാഹിക്കുന്നയാളെന്ന് കത്തോലിക്കാ കോൺഗ്രസ് പറയുന്നു. അതിന് എന്താണ് പ്രശ്നമെന്നും ബിഷപ്പിനെ മതസൗഹാർദ്ദത്തിന്റെ അടയാളമായാണ് കാണിച്ചിരിക്കുന്നതെന്നും ‘ഹാൽ’ സിനിമ അണിയറപ്രവർത്തകർ പറഞ്ഞു.
ധ്വജപ്രണാമം, സംഘം കാവൽ ഉണ്ട്, തുടങ്ങിയ പരാമർശങ്ങൾ സിനിമയിൽ നിന്ന് ഒഴിവാക്കണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടിരുന്നു. സിനിമ മതസൗഹാർദ്ദം തകർക്കുന്നതെന്ന് കത്തോലിക കോൺഗ്രസ് ആരോപിച്ചിരുന്നു. ഹർജിയിൽ കത്തോലിക്കാ കോൺഗ്രസിനെയും കക്ഷിചേർത്തിരുന്നു.ചിത്രത്തിലെ ബീഫ് ബിരിയാണി കഴിക്കുന്ന ദൃശ്യമടക്കം നീക്കണം, ക്രൈസ്തവ മതവികാരങ്ങളുമായി ബന്ധപ്പെട്ട ചില രംഗങ്ങളിൽ മാറ്റം വരുത്തണം, രാഖി ധരിച്ചുവരുന്ന ഭാഗങ്ങൾ അവ്യക്തമാക്കണം, ധ്വജ പ്രണാമം, സംഘം കാവലുണ്ട് എന്നി വാക്കുകൾ ഒഴിവാക്കണമെന്ന നിർദേശങ്ങളാണ് സെൻസർ ബോർഡ് മുന്നോട്ടുവെച്ചത്.

 
                         
                                             
                                             
                                             
                                         
                                         
                                         
                                        