വിമാന അപകടത്തിനു പിന്നിൽ അട്ടിമറി!?:അന്വേഷണ റിപ്പോര്‍ട്ട് 3 മാസത്തിനുള്ളിൽ സമർപ്പിക്കും.

0

ന്യൂഡല്‍ഹി: രാജ്യത്തെ ഞെട്ടിച്ച എയർ ഇന്ത്യ AI 171 വിമാനത്തിൻ്റെ അപകടത്തിനു പിന്നിലെ അട്ടിമറി സാധ്യതകള്‍ അന്വേഷിക്കുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട് മൂന്ന് മാസത്തിനുള്ളിൽ എയര്‍ക്രാഫ്‌റ്റ് ആക്‌സിഡൻ്റ് ഇൻവെസ്‌റ്റിഗേഷൻ ബ്യൂറോ (എഎഐബി) സമര്‍പ്പിക്കുമെന്ന് സിവിൽ ഏവിയേഷൻ സഹമന്ത്രി മുരളീധർ മൊഹോൾ വ്യക്തമാക്കി. എമർജിങ് ബിസിനസ് കോൺക്ലേവിൻ്റെ പൂനെ ചാപ്റ്ററിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്‌റ്റിഗേഷന്‍ ബ്യൂറോയാണ് വിമാനാപകടത്തെ കുറിച്ചുള്ള അന്വേഷണം നടത്തുന്നത്.

“സാധ്യമായ എല്ലാ കോണുകളില്‍ നിന്നും അട്ടിമറി ശ്രമങ്ങളെക്കുറിച്ച് അന്വേഷിക്കുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണ്, നിരവധി ഏജൻസികൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 270-ലധികം പേർ കൊല്ലപ്പെട്ട വിമാനാപകടത്തെ അപൂര്‍വ്വമായ സംഭവമെന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
രണ്ട് എഞ്ചിനുകളും ഒരുമിച്ച് പ്രവര്‍ത്തനം നിലച്ചുവെന്നത് വിശ്വസിക്കാനാകില്ലെന്നും മന്ത്രി വ്യക്തമാക്കി. ഇരട്ട എഞ്ചിൻ തകരാറാണ് അപകടത്തിലേക്ക് നയിച്ചതെന്ന പൈലറ്റുമാരുടെയും വിദഗ്‌ധരുടെയും അവകാശവാദങ്ങള്‍ തള്ളിയായിരുന്നു മന്ത്രിയുടെ പ്രതികരണം. AI 171 വിമാനത്തിൻ്റെ കണ്ടെടുത്ത ബ്ലാക്ക് ബോക്‌സ് എഎഐബിയുടെ കസ്‌റ്റഡിയിലാണ് ഉള്ളത്. അന്വേഷണം രാജ്യത്തിനകത്ത് മാത്രമെ നടത്തുകയുള്ളു. കൂടുതല്‍ അന്വേഷണത്തിനായി ബ്ലാക്ക് ബോക്‌സ് രാജ്യത്തിന് പുറത്തേക്ക് അയയ്ക്കില്ലന്നും മന്ത്രി പറഞ്ഞു.

അഹമ്മദാബാദില്‍ വച്ച് അപകടത്തില്‍പെട്ട എയർ ഇന്ത്യ ബോയിംഗ് ഡ്രീംലൈനർ 787 വിമാനത്തിൻ്റെ കോക്ക്പിറ്റ് വോയ്‌സ് റെക്കോർഡറുകൾ (സിവിആർ), ഫ്ലൈറ്റ് ഡാറ്റ റെക്കോർഡറുകൾ (എഫ്‌ഡിആര്‍) എന്നിവ അപകട സ്ഥലത്ത് നിന്ന് കഴിഞ്ഞ ആഴ്‌ചയാണ് കണ്ടെടുത്തത്. ഇവയില്‍ നിന്നും ലഭിച്ച ഡാറ്റകള്‍ പരിശോധിച്ച് വരികയാണെന്നും കേന്ദ്രം അറിയിച്ചു. എല്ലാ നിയമ നടപടികളും പാലിച്ചു കൊണ്ടാണ് ബ്ലാക്ക് ബോക്‌സുകള്‍ അന്വേഷണ വിധേയമാക്കിയിരിക്കുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അപകടത്തിൻ്റെ കാരണം കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം.

ജൂൺ 12 ന് ഉണ്ടായ എയർ ഇന്ത്യ ഫ്ലൈറ്റ് AI-171 ൻ്റെ അപകടത്തെ തുടർന്ന് എയർക്രാഫ്റ്റ് ആക്‌സിഡൻ്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) ഉടനടി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തിൻ്റെ ഭാഗമായി ജൂൺ 13 ന് ഒരു മൾട്ടി-ഡിസിപ്ലിനറി ടീം രൂപീകരിക്കുകയും ചെയ്‌തു. അന്താരാഷ്ട്ര പ്രോട്ടോക്കോൾ അനുസരിച്ച് രൂപീകരിച്ച സംഘത്തെ എഎഐബിയുടെ ഡയറക്‌ടര്‍ ജനറലാണ് നയിക്കുന്നത്. ഏവിയേഷൻ മെഡിസിൻ സ്പെഷ്യലിസ്‌റ്റ്, എറ്റിസി ഓഫിസര്‍, നാഷണൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിലെ പ്രതിനിധികള്‍, എന്‍ റ്റി എസ് ബി പ്രതിനിധികള്‍, യുഎസ്എ പ്രതിനിധികള്‍ എന്നിവര്‍ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുന്നു.

ജൂൺ 13 നായിരുന്നു അപകട സ്ഥലത്ത് നിന്നും ആദ്യ സിവിആർ കണ്ടെടുത്തിരുന്നത്. ജൂൺ 16 ന് അവശിഷ്‌ടങ്ങളില്‍ നിന്ന് മറ്റൊരു സിവിആറും കണ്ടെടുത്തു. ഇത് അന്വേഷണ വിധേയമാക്കിയിട്ടുണ്ട്. വിമാനാപകടത്തിൽ 241 യാത്രക്കാരും ജീവനക്കാരും ഉൾപ്പെടെ ഏകദേശം 270 പേർ മരിച്ചിരുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *