RSS-BJP വിരുദ്ധ പരാമർശം : തുഷാര്‍ ഗാന്ധിയെ തടഞ്ഞ് സംഘപ്രവര്‍ത്തകര്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഗാന്ധിജിയുടെ കൊച്ചുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ് ആര്‍ എസ് എസ് – ബി ജെ പി പ്രവര്‍ത്തകര്‍. ആര്‍എസ്എസും ബിജെപിയും രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചിരിക്കുന്ന ക്യാന്‍സര്‍ എന്ന പരാമര്‍ശമാണ് പ്രകോപനത്തിനിടയാക്കിയത്. നിലപാടില്‍ മാറ്റമില്ല എന്ന് അറിയിച്ചാണ് തുഷാര്‍ ഗാന്ധി മടങ്ങിയത്. ഗാന്ധിജിക്ക് ജയ് വിളിച്ചും തുഷാര്‍ ഗാന്ധി തിരികെ പ്രതിരോധിച്ചു.
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാശ്ചാദന ചടങ്ങിനായിരുന്നു നെയ്യാറ്റിന്‍കരയില്‍ വച്ച് നടന്നത്. ചടങ്ങില്‍ സംസാരിച്ച തുഷാര്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ ബിജെപിയെയും ആര്‍എസ്സിനെയും വിമര്‍ശിച്ചു. ആര്‍എസ്എസും ബിജെപിയും കാന്‍സര്‍ ആണ്. ആ കാന്‍സര്‍ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ചു എന്നതുള്‍പ്പടെയുള്ള പ്രസ്താവനകളാണ് തുഷാര്‍ ഗാന്ധി നടത്തിയത്. പരിപാടിക്ക് ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതിഷേധം.
തുഷാര്‍ ഗാന്ധിയെ തടഞ്ഞ നടപടി മതേതര കേരളത്തിന് അപമാന0: കെ സുധാകരന്‍
മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധിയെ തടഞ്ഞ ആര്‍എസ്എസിന്റെയും ബിജെപിയുടെയും നടപടി മതേതര കേരളത്തിന് അപമാനമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി.ഗോഡ്സെയുടെ പ്രേതമാണ് ബിജെപിയെയും ആര്‍എസ്എസിനെയും ബാധിച്ചിരിക്കുന്നത്. ഗാന്ധിജിയെ തസമ്കരിച്ച് ഗോഡ്സെയെ വാഴ്ത്തുന്ന വര്‍ഗീയ ശക്തികള്‍ക്ക് കേരളത്തിന്റെ മതേതരമണ്ണില്‍ സ്ഥാനമില്ല. മതേതരമൂല്യങ്ങള്‍ക്കും ജനാധിപത്യത്തിനും സ്വാതന്ത്ര്യത്തിനും ഭീഷണിയായ രാജ്യത്തിന്റെ ആത്മാവിനെ ബാധിച്ച ക്യാന്‍സറാണ് സംഘപരിവാര്‍. അത് പറയുന്നതില്‍ എന്താണ് തെറ്റ്?ഫാസിസത്തിന്റെ വക്താക്കളായ ആര്‍എസ്എസും ബിജെപിയും നടത്തിയത് ഗാന്ധിനിന്ദയാണ്. ഗാന്ധിജിയുടെ ചെറുമകനെ പോലും വെറുതെവിടാത്ത ബിജെപി ഫാസിസ്റ്റാണോയെന്ന് ഇനിയെങ്കിലും സിപിഎം വ്യക്തമാക്കണം. ഹീനമായ ഈ നടപടിക്ക് കേരളത്തിന്റെ മതേതര മനസ്സ് മാപ്പുനല്‍കില്ലെന്നും സുധാകരന്‍ പറഞ്ഞു.