കയ്യേറ്റ ഭൂമിയിലെ കുരിശ് പൊളിച്ച് മാറ്റി റവന്യൂ സംഘം

ഇടുക്കി: പരുന്തുംപാറയിലെ കയ്യേറ്റ ഭൂമിയിൽ നിർമിച്ച കുരിശ് റവന്യൂ സംഘം പൊളിച്ചു മാറ്റി. ചങ്ങനാശ്ശേരി സ്വദേശി സജിത്ത് ജോസഫ് സ്ഥാപിച്ച കുരിശാണ് പൊളിച്ചുമാറ്റിയത്. പ്രദേശത്ത് രണ്ട് മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
ചങ്ങനാശേരി തൃക്കൊടിത്താനം സ്വദേശി സജിത് ജോസഫ് പണിത റിസോർട്ടിനോട് ചേർന്നാണ് കുരിശ് സ്ഥാപിച്ചത്. 3.31 ഏക്കർ സർക്കാർ ഭൂമി സജിത്ത് ജോസഫ് അനധികൃതമായി കയ്യേറി വൻകിട റിസോർട്ട് നിർമിച്ചതായി ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
ഈ മാസം രണ്ടിന് പരുന്തുംപാറയിൽ കയ്യേറ്റ ഭൂമിയിലെ നിർമാണ പ്രവർത്തനങ്ങൾക്ക് സ്റ്റോപ് മെമ്മോ നൽകാൻ ജില്ലാ കലക്‌ടർ പീരുമേട് എൽആർ തഹസിൽദാറെ ചുമതലപ്പെടുത്തിയിരുന്നു. ഒപ്പം കയ്യേറ്റ ഭൂമിയിൽ പണികൾ നടത്തുന്നില്ലെന്ന് ഉറപ്പ് വരുത്താനും നിർദേശിച്ചു.
സജിത് ജോസഫിന് സ്റ്റോപ് മെമ്മോ നൽകുകയും ചെയ്തിരുന്നു. എന്നാൽ, ഇത് അവഗണിച്ചാണ് കുരിശിന്റെ പണികൾ വെള്ളിയാഴ്‌ച പൂർത്തിയാക്കിയത്. ഇക്കാര്യം അറിഞ്ഞില്ലെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. കയ്യേറ്റത്തെ തുടർന്ന് പരുന്തുംപാറയിൽ ജില്ലാ കലക്‌ടർ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
ഇതും അവഗണിച്ചായിരുന്നു കുരിശ് നിർമാണം. സംഭവം വിവാദമായതോടെ റവന്യൂ മന്ത്രി പ്രശ്‌നത്തിൽ ഇടപെടുകയും കുരിശ് പൊളിച്ചു നീക്കാൻ നിർദേശം നൽകുകയും ചെയ്യുകയായിരുന്നു. പരുന്തുംപാറ, വാഗമൺ എന്നിവിടങ്ങളിൽ നിരോധനാജ്ഞ ലംഘിച്ച് പണി നടത്തിയ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
പരുന്തുംപാറ കയ്യേറ്റത്തിനെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് റവന്യൂമന്ത്രി നിയമസഭയിൽ അറിയിച്ചു. രണ്ട് മാസത്തേക്ക് പരുന്തുംപാറയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയെന്നും 15 ഉദ്യോഗസ്ഥരെ ഒഴിപ്പിക്കൽ നടപടിക്കായി നിയോഗിച്ചെന്നും മന്ത്രി അറിയിച്ചു.