പി. രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പരാമർശം : കെ.ഇ.ഇസ്മയിലിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: സിപിഐ മുൻ എറണാകുളം ജില്ലാ സെക്രട്ടറിയും എംഎൽഎയുമായിരുന്ന പി.രാജുവിൻ്റെ മരണവുമായി ബന്ധപ്പെട്ട പ്രതികരണത്തിൻ്റെ പേരിൽ മുതിർന്ന സിപിഐ നേതാവ് കെ.ഇ.ഇസ്മയിലിനെ പാർട്ടി സസ്പെൻഡ് ചെയ്തു. സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
പി രാജുവിന്റെ മരണത്തിൽ പാർട്ടിക്കെതിരെ കുടുംബം രംഗത്തെത്തിയിരുന്നു. മൃതദേഹം പാർട്ടി ഓഫീസിൽ പൊതുദർശനത്തിനായി വെക്കരുതെന്നും പിന്നിൽ നിന്നും കുത്തിയവർ മൃതദേഹം കാണാൻ പോലും വരരുതെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. എന്നാൽ പി രാജുവിന്റെ കുടുംബത്തിന്റെ പരാതികളിൽ കഴമ്പുണ്ടെന്ന് സ്ഥിരീകരിക്കുന്ന തരത്തിലുള്ള പ്രതികരണമായിരുന്നു കെ ഇ ഇസ്മയിൽ മാധ്യമങ്ങൾക്ക് മുന്നിൽ നടത്തിയിരുന്നത് .
സംഭവത്തിൽ ഇസ്മയിലിനോട് വിശദീകരണം തേടിയിരുന്നു.നേരത്തെ പുറത്താക്കണമെന്ന അഭിപ്രായമായിരുന്നു ഉയര്‍ന്നുവെന്നിരുന്നത്. എന്നാല്‍ കെ.ഇ ഇസ്മയിലിനെ പാര്‍ട്ടിയിൽ നിലനിര്‍ത്തികൊണ്ടുള്ള നടപടി മതിയെന്ന നിർദേശം ഉയർന്നുവന്നു. തുടർന്നാണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്.
ഇസ്മയിലിന്റെ പ്രതികരണത്തിനെതിരെ സിപിഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതി നൽകിയിരുന്നു, അതിന്റെ അടിസ്ഥാനത്തിലാണ് നടപടി എടുക്കാനുള്ള തീരുമാനം. മുൻ ദേശീയ എക്സിക്യൂട്ടീവ് അംഗമായ ഇസ്മയിൽ ഇപ്പോൾ പാലക്കാട് ജില്ലാ കൗൺസിലിലെ ക്ഷണിതാവാണ്.