രാജീവ് ചന്ദ്രശേഖറിന്റേത് കോർപ്പറേറ്റ് സമാനമായ ശൈലി

തിരുവനന്തപുരം: കോര്‍പ്പറേറ്റ് കമ്പനികള്‍ പോലെ പാര്‍ട്ടി പ്രവര്‍ത്തിക്കുന്നുവെന്ന വിമര്‍ശനവുമായി ബിജെപി മുതിര്‍ന്ന നേതാക്കള്‍. രാജീവ് ചന്ദ്രശേഖര്‍ അധ്യക്ഷനായ ശേഷമുള്ള പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചാണ് വിമര്‍ശനം ഉയരുന്നത്. ബിജെപി ഇന്‍ചാര്‍ജുമാരുടെ യോഗത്തിലാണ് രാജീവ് ചന്ദ്രശേഖറിന്റെ ശൈലിക്കെതിരായ വിമര്‍ശനം ഉയര്‍ന്നത്. പാര്‍ട്ടി പ്രവര്‍ത്തനം കോർപ്പറേറ്റ് കമ്പനികൾ പോലെ നടത്തരുതെന്നും ജോലി സമ്മര്‍ദം കാരണം പല മണ്ഡലം പ്രസിഡന്റുമാരും രാജിക്കൊരുങ്ങുകയാണെന്നും ഇന്‍ചാര്‍ജുമാര്‍ യോഗത്തില്‍ വ്യക്തമാക്കി. അതേസമയം സംഭവത്തില്‍ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി എം ടി രമേശും എസ് സുരേഷും രംഗത്തെത്തി.
കോര്‍പ്പറേറ്റ് കമ്പനികള്‍ ചെയ്യുന്നത് പോലെ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ഉത്തരവാദിത്വങ്ങള്‍ നല്‍കുകയാണ്. അതിനാല്‍ ജോലിഭാരം ഉയരുന്നു എന്ന വിമര്‍ശനം വ്യാപകമാണെന്നും ഇന്‍ചാര്‍ജുമാര്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ മണ്ഡലം പ്രസിഡന്റുമാര്‍ക്ക് ചെയ്തു തീര്‍ക്കാന്‍ നിരവധി ജോലികളുണ്ട്. ഇത് കൂടാതെ ശില്പശാലയും പ്രധാനമന്ത്രിയുടെ പിറന്നാളുമായി ബന്ധപ്പെട്ട് 15 ദിവസത്തെ പരിപാടികള്‍ സംഘടിപ്പിക്കേണ്ടതുണ്ട്. ഇവര്‍ക്കും ഓണവും ശ്രീകൃഷണജയന്തിയുമെല്ലാമുണ്ട്. പ്രതിഫലം വാങ്ങി പ്രവര്‍ത്തിക്കുന്നവരല്ല മണ്ഡലം പ്രസിഡന്റുമാര്‍. ജോലിഭാരം കൂടിയതിനെ തുടര്‍ന്ന് നിരവധി പ്രസിഡന്റുമാരാണ് രാജിക്കൊരുങ്ങുന്നത്.’ ഇന്‍ചാര്‍ജുമാര്‍ തങ്ങളുടെ അതൃപ്തി അറിയിച്ചു. ശില്പശാലകളും വാര്‍ഡ് കണ്‍വന്‍ഷനുകളും കൃത്യസമയത്ത് നടക്കുന്നില്ല എന്ന സംസ്ഥാന ജനറല്‍ സെക്രട്ടറിമാരുടെ വിമര്‍ശനത്തിന് പിന്നാലെയായിരുന്നു ഇന്‍ചാര്‍ജുമാരുടെ മറുപടി.